പ്രയാഗ്രാജ്: ദിവസങ്ങൾ നീണ്ട മഹാകുംഭമേള നാളെ അവസാനിക്കും. പ്രയാഗ്രാജ് കുംഭമേളയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. നാളെ ശിവരാത്രി ദിനത്തിലാണ് പ്രധാന സ്നാനം നടക്കുക,ഇതിനായുള്ള ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്.
ഇതുവരെ 63 കോടിയിലധികം ഭക്ത ജനങ്ങൾ സ്‌നാനത്തിൽ പങ്കെടുത്തു എന്നാണ് യുപി സർക്കാർ പുറത്ത് വിടുന്ന കണക്ക്. മികച്ച സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്രയും ആളുകൾ മേളയിൽ പങ്കെടുത്തത് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുകയുണ്ടായി. 2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിൻ്റെയും മുഴുവൻ നഗരത്തിൻ്റെയും മേൽനോട്ടം ഐസിസിസി നടപ്പിലാക്കിയത്.
മഹാകുംഭ് നഗറിലെ മാഗ് പൂർണിമയിൽ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് പദ്ധതിയാണ് നടപ്പിലാക്കിയത്. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. സമഗ്രമായ നിരീക്ഷണത്തിനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നത്. ജനങ്ങളുടെ സുരക്ഷ, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ എന്നിവയെല്ലാമാണ് ഇതിന്റെ കീഴിൽ വരുക. എന്നാൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാചയമാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തുണ്ട്.