മൂത്ത സഹോദരിയുമായി ടെലിവിഷൻ ചാനൽ മാറ്റുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തു. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് കടുംകൈ ചെയ്തത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ ഒകോർച്ചി തഹസിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ബോഡേന ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
രാവിലെ 8 മണിയോടെ,ടെലിവിഷൻ കാണുകയായിരുന്നു. കുട്ടികൾ. സോണാലി, മൂത്ത സഹോദരി സന്ധ്യ (12), സഹോദരൻ സൗരഭ് (8) എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഇതിനിടെ സോണാലി തനിക്ക് ഇഷ്ടമുള്ള ചാനൽ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരി സന്ധ്യ അതിന് സമ്മതിച്ചില്ല.
തർക്കമായതോടെ,സന്ധ്യ സൊണാലിയിൽ നിന്ന് റിമോട്ട് തട്ടിപ്പറിച്ചു. ഇതിന് പിന്നാലെയാണ് സൊണാലി തന്റെ വീടിന്റെ പിൻഭാഗത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്.
വിവരമറിഞ്ഞതിനെത്തുടർന്ന്, പോലീസ് ഇൻസ്പെക്ടർ ശൈലേഷ് താക്കറെ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദേശ്മുഖ്, ഒരു പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഖോബയിലെ (ഗോണ്ടിയ ജില്ല) ഒരു സ്വകാര്യ ആശ്രമ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വേനൽക്കാല അവധിക്ക് വീട്ടിലായിരുന്നു. അവരുടെ ഇളയ സഹോദരൻ ശിവം അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.