ആലപ്പുഴ: കലവൂരിൽ വയോധികയായ സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവരെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.(Subhadra murder; Absconding accused arrested in Manipal)
സുഭദ്രയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയാണ് ഇരുവരും ചേർന്ന് ക്രൂരകൃത്യം നടത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചത് സ്വർണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാം തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു.
ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. കൊച്ചി കടവന്ത്ര സ്വദേശിയായ സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ പരാതി നൽകിയതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്.