കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനെയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് ശസ്‌ത്രക്രിയ നടത്തി.
കുട്ടിയുടെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിൽ വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സംഭവം. തുടർന്ന് പരിസരവാസികൾ എത്തിയാണ് നായയെ ഓടിച്ചത്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരിക്കേറ്റു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്‌എടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടനാട്ടിലും തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരാണ് പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കാവാലം കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടിൽ പ്രദീപ് കുമാറിന്റെ മകൻ തേജസ് പ്രദീപിനാണ് കടിയേറ്റത്.
കൺപോളയുടെ മുകളിലും തലയ്ക്കും മുറിവേറ്റ തേജസിനെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ ആക്രമണത്തിന് തൊട്ടുമുമ്പ് തൊട്ടടുത്തുള്ള കൈപ്പുഴ വീട്ടിൽ സിനുരാജിന്റെ പത്ത് വയസുള്ള മകൾ അളകനന്ദയേയും നായ ആക്രമിച്ചിരുന്നു.