ന്യൂഡൽഹി: നാലു ദിവസത്തിനകം വഖഫ് ബില്ല് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തീരാൻ 4 ദിവസം മാത്രം ബാക്കിനിൽക്കെയാണ് സുപ്രധാന തീരുമാനം.
നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നു കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പക്ഷെ ബിൽ ഈ വർഷാവസാനം നടക്കേണ്ട ബിഹാർ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മാറ്റിവയ്ക്കണമെന്നു ബിജെപിക്കുള്ളിൽത്തന്നെ ചിലർ അഭിപ്രായവുമായി എത്തിയതോടെ ഇക്കാര്യത്തിൽ അവ്യക്തത വന്നിരുന്നു.
എന്നാൽ ലഭിക്കുന്ന വിവരപ്രകാരം മൂന്നു ദിവസത്തിനകം തന്നെ പാർലമെന്റിൽ വഖഫ് ബില്ല് പാസാക്കി എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ തിടുക്കത്തിൽ ബിൽ അവതരിപ്പിച്ചാൽ അത് പാർലമെന്റ് മണ്ഡല പുനർ നിർണയം, ത്രിഭാഷാ പഠന പദ്ധതി വിവാദങ്ങൾ തെക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ തൽക്കാലം വേറൊരു തലവേദന കൂടി വേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. എഐഎഡിഎംകെ നേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായെ കഴിഞ്ഞദിവസം സന്ദർശിച്ചപ്പോൾ, ത്രിഭാഷാ വിവാദത്തിലെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
വഖഫ് ബില്ലിന്റെ കാര്യത്തിൽ സഖ്യകക്ഷികളുടെ അഭിപ്രായവും ബിജെപി തേടേണ്ടി വരും. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെ ഭൂരിഭാഗം പാർട്ടികളും അനുകൂല നിലപാടിലാണ്. പക്ഷെ പുറത്തുപറയുന്നില്ലെങ്കിലും ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിന്റെ കാര്യത്തിൽ സമ്മർദത്തിലാണ്.
ബില്ലിനെതിരെ കഴിഞ്ഞദിവസം ഓൾ ഇന്ത്യ മുസ്‌ലിം പഴ്സനൽ ലോ ബോർഡ് പട്നയിൽ നടത്തിയ ധർണയിൽ ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവും തേജസ്വി യാദവും പങ്കെടുത്തിരുന്നു. ഇത്, ജെഡിയുവിന്റെ നിലപാടിനെ സ്വാധീനിച്ചേക്കാമെന്നാണ് ഭയം. എന്നാൽ, ബിൽ അവതരിപ്പിച്ചപ്പോഴും പിന്നീട് സംയുക്ത പാർലമെന്ററി സമിതി പരിഗണിച്ചപ്പോഴുമൊന്നും അതിനെ ജെഡിയു എതിർത്തില്ല.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണു വഖഫ് ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്ന്, 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു. എൻഡിഎ അംഗങ്ങൾ നൽകിയ 14 ഭേദഗതികൾ അംഗീകരിച്ച സമിതി, പ്രതിപക്ഷാംഗങ്ങളുടെ 44 ഭേദഗതികളും തള്ളി. ഏപ്രിൽ 4 വരെയാണു ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
എന്തായാലും വഖഫ് ബില്ലിനെ പൂർണ്ണമായും എതിർക്കാതെ ചില വ്യവസ്ഥൾക്കെതിരായി മാത്രം വോട്ടു ചെയ്യുക എന്ന നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ. കെസിബിസി നിലപാടിനെ കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമനും കിരൺ റിജിജുവും സ്വാഗതം ചെയ്തിരിക്കെ, ബിൽ ബുധനാഴ്ച ലോക്സഭയിൽ വെക്കുമെന്ന് പ്രതീക്ഷിക്കുന്ന ബില്ലിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട് പ്രധാനമാണ്.
വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിർദ്ദേശങ്ങൾ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണം എന്നാണ് കെസിബിസി ആവശ്യപ്പെട്ടത്. കെസിബിസിയുടെ പ്രസ്താവന ക്രൈസ്തവ യുവജന സംഘടനകൾ ആവർത്തിക്കുകയും ചെയതു.









