ഇന്ത്യൻ പ്രീമിയർ രാജസ്ഥാൻ റോയൽസിന്റെ അമരക്കാരനായ സഞ്ജു സാംസൺ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എന്ന് വേണമെങ്കിൽ പറയാം. തന്റെ പ്രതിഭ കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ക്രിക്കറ്റിൽ തന്റേതായ മേൽവിലാസം നേടിയെടുത്ത സഞ്ജു ഇപ്പോൾ പ്രീമിയർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരവും ക്യാപ്പ്‌റ്റനും ഒക്കെയാണ്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ സഞ്ജു സാംസൺ എന്തുകൊണ്ടും യോഗ്യനെന്ന് സോഷ്യൽ മീഡിയയിൽ ആരാധകരുടെ കൂട്ടായ അഭിപ്രായം. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ എക്സ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ സഞ്ജുവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്തിനെ പരിഗണിക്കുന്നുണ്ടെന്ന് ക്രിക്ബസ് ഉൾപ്പെടെ ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സഞ്ജു സാംസൺ ഐപിഎല്ലിൽ എത്ര വെള്ളം കോരിയിട്ടും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കില്ലെന്നാണ് ആരാധകരിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. സഞ്ജുവിനോട് തുടരുന്ന അവഗണന ബിസിസിഐ ഇത്തവണയും തുടരുമെന്നാണ് വിമർശകർ പറയുന്നത്.
റിഷഭ് പന്തുമായി സഞ്ജുവിന്റെ ബാറ്റിങ്ങ് കണക്കുകൾ തുലനം ചെയ്താണ് ഇത്തവണ ടി20 ലോകകപ്പിൽ കളിക്കാൻ സർവദാ യോഗ്യൻ സഞ്ജുവാണെന്ന് പറയുന്നവരാണ് ഏറെയും. 5 ഇന്നിങ്സുകളിൽ നിന്നായി 82 റൺസ് ശരാശരിയിൽ 246 റൺസാണ് സഞ്ജു സാംസൺ നേടിയത്. ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പറാകാൻ സഞ്ജുവിനോളം വ്യക്തിഗത മികവുള്ള മറ്റൊരാൾ നിലവിൽ ഐപിഎല്ലിൽ ഇല്ലെന്ന കാര്യവും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബാറ്റിങ് പ്രകടനത്തിലും ക്യാപ്റ്റൻസിയുടെ ആസൂത്രണമികവിലും സഞ്ജു ബഹുദൂരം മുന്നിലാണെന്ന് ഇക്കൂട്ടർ കണക്കുകൾ നിരത്തുന്നുണ്ട്.
157 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ഇത്രയും മത്സരങ്ങൾ തന്നെ കളിച്ച റിഷഭ് പന്ത് നേടിയത് 153 റൺസാണ്. 30 റൺസ് ശരാശരിയും 154 സ്ട്രൈക്ക് റേറ്റുമാണ് പന്തിനുള്ളതെന്നും സഞ്ജു ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഐപിഎൽ ചരിത്രത്തിൽ 20ാം ഓവറിൽ ബാറ്റ് ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് പുറത്തെടുത്ത താരങ്ങളിൽ അഞ്ചാമതെത്താനും സഞ്ജുവിന് കഴിഞ്ഞു. 248.78 ആയിരുന്നു സഞ്ജുവിന്റെ പ്രഹരശേഷി. ഈ കണക്കിൽ ഹാർദിക് പാണ്ഡ്യ, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവരെയെല്ലാം പിന്നിലാക്കാൻ സഞ്ജുവിനായി. രോഹിത് ശർമ്മ, മാർക്ക്സ് സ്റ്റോയ്നിസ്, എബി ഡിവില്ലിയേഴ്സ്, യുവരാജ് സിങ് എന്നിവർ മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്. എന്നാൽ, ബിസിസിഐയും സെലക്ടർമാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും സ്വന്തം താൽപ്പര്യക്കാരെ ടീമിൽ തിരുകിക്കയറ്റാനാണ് ശ്രമമെന്നും സോഷ്യൽ മീഡിയയിലെ സഞ്ജു ഫാൻസ് ആരോപിക്കുന്നു.
281.82 – Rohit Sharma
275.00 – Marcus Stoinis
255.68 – AB Devilliers
251.02 – Yuvraj Singh
248.78 – Sanju Samson*
245.30 – Hardik Pandya
241.31 – MS Dhoni
233.33 – Virat Kohli
ലഖ്നൌവിനെതിരെ 82* (52), ആർസിബിക്കെതിരെ 69 (42), ഗുജറാത്തിനെതിരെ 68*(38) എന്നിങ്ങനെയാണ് ഈ സീസണിലെ സഞ്ജുവിന്റെ പ്രകടനം. ദേശീയ ടീം സെലക്ഷൻ കമ്മിറ്റിക്ക് പരമാവധി തലവേദന നൽകുന്നതാണ് സഞ്ജുവിന്റെ ബാറ്റിങ്ങെന്നും ക്രിക്കറ്റ് നിരൂപകരും അഭിപ്രായപ്പെട്ടു.
നിലവിൽ താരത്തിന്റെ ഐപിഎൽ വരുമാനം വർഷത്തിൽ 14 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്തെന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഒന്നും തന്നെ സഞ്ജുവിന്റെ ടീമായ റോയൽസ് താരത്തെ ലേലത്തിൽ വയ്ക്കാറില്ല. പകരം നേരിട്ട് പണം കൊടുത്ത് നിലനിർത്തുന്ന രീതിയാണ് പിന്തുടരുന്നത്.
സഞ്ജുവിന്റെ ഐപിഎൽ ചരിത്രം ആരംഭിക്കുന്നത് 2013 മുതലാണ്. ഇപ്പോഴത്തെ ടീമായ രാജസ്ഥാൻ റോയൽസ് തന്നെയാണ് സഞ്ജുവിന്റെ ആദ്യം ടീം. ആ വർഷം എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ സ്വന്തമാക്കിയാണ് താരം മടങ്ങിയത്. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ എട്ട് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെങ്കിലും അവിടെ സഞ്ജുവിന് അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. തന്റെ ആദ്യ ഐപിഎൽ വരുമാനത്തിന്റെ നൂറിരട്ടിയിൽ അധികമാണ് ഇപ്പോൾ സഞ്ജു നേടുന്ന വരുമാനം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മൊത്തം ഐപിഎൽ സീസണുകളിൽ നിന്നായി സഞ്ജു 90 കോടിയിലധികം രൂപ വരുമാനമായി നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 29കാരനെ സംബന്ധിച്ച് ചെറിയ തുകയല്ല എന്നോർക്കണം. മറ്റ് വരുമാനം സഞ്ജു നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി വാർഷിക കരാറിൽ ഏർപ്പെട്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ്. എങ്കിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യം അല്ലാത്തതിനാൽ സഞ്ജു സാംസണിനെ ആസ്‌തിയിൽ ബിസിസിഐ വഹിച്ച പങ്ക് താരതമ്യേന ചെറുതാണെന്ന് വേണമെങ്കിൽ പറയാം. വർഷത്തിൽ ഒരു കോടി രൂപയുള്ള സി ഗ്രേഡ് കരാറാണ് സഞ്ജുവുമായി ബോർഡിനുള്ളത്. ഇതല്ലാതെ ഓരോ മത്സരങ്ങൾക്ക് പ്രത്യേകം മാച്ച് ഫീ ഉൾപ്പെടെ ലഭിക്കും.
ആസ്‌തികൾ
തിരുവനന്തപുരം വിഴിഞ്ഞത്ത് സഞ്ജുവിന് ഒരു ആഡംബര വസതിയുണ്ട്. ഇത് കൂടാതെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ വെവ്വേറെ വസ്‌തുക്കളിലായി നാല് കോടിയിലധികം വരുന്ന നിക്ഷേപവും സഞ്ജുവിന് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കൂടാതെ വിവിധ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും സഞ്ജു സാംസൺ അഭിനയിക്കുന്നുണ്ട്.
കാർ ശേഖരം
താരതമ്യേന വളരെ വലിയൊരു കാർ ശേഖരം തന്നെ സഞ്ജു സാംസൺ സ്വന്തമായി ഉണ്ടാക്കി എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ റേഞ്ച് റോവർ സ്‌പോർട്ട്, ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എ6, മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് എന്നിവ ഉൾപ്പെടെ ആഡംബര കാറുകളുടെ നീണ്ട നിര തന്നെ സഞ്ജുവിന്റെ ഗ്യാരേജിലുണ്ടെന്നാണ് വിവരം.
സഞ്ജുവിന്റെ കുടുംബം
തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ് സഞ്ജു സാംസൺ. ചെറുപ്പകാലം മുഴുവൻ ഡൽഹിയിൽ ചിലവഴിച്ച സഞ്ജുവിന്റെ പിതാവ് വിശ്വനാഥനും മാതാവ് ലാലിയുമാണ്. ചാരുലതയാണ് സഞ്ജു സാംസണിന്റെ ഭാര്യ. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് സഞ്ജുവിനെ ഇന്ത്യൻ ടീം വരെ എത്തിച്ചത്.