മുണ്ടക്കയം: കഴിഞ്ഞ ഒരു വർഷത്തിനിടെ സജോയുടെ തോക്കിനിരയായത് 59 കാട്ടുപന്നികൾ. കോട്ടയം ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നത് മുണ്ടക്കയം വണ്ടൻപതാൽ വട്ടക്കുന്നേൽ സജോ വർഗീസാണ്.
വിവിധ പഞ്ചായത്തുകൾ കാട്ടുപന്നികളെ കൊല്ലാൻ നിയോഗിച്ച ഷാർപ്പ്ഷൂട്ടർകൂടിയാണ് സജോ വർഗീസ്. ഇതിനു പുറമേ എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വനം വകുപ്പ് നിയോഗിച്ചിരിക്കുന്നതും സജോയെയാണ്.
എരുമേലി പഞ്ചായത്തിലെ കണമലയാണ് സജോയുടെ ജന്മസ്ഥലം. മുണ്ടക്കയത്ത് സി.സി കാമറ, ഇൻവെർട്ടർ, സോളാർ എന്നിവ വിൽക്കുന്ന സ്ഥാപനം നടത്തി വരുന്നു. വണ്ടൻപതാലിൽ താമസമാക്കിയതോടെ സജോ വാഴകൃഷിയും നടത്തിയിരുന്നു.
പതിവായി വാഴത്തോട്ടത്തിൽ കാട്ടുപന്നികൾ എത്തിത്തുടങ്ങിയതോടെയാണ് സജോയും പന്നികളും തമ്മിൽ ശത്രുത തുടങ്ങുന്നത്. തോക്ക് ലൈസൻസ് അനുവദിച്ച് കിട്ടുന്നതിന് മുമ്പ് പന്നികളെ തടയാൻ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിച്ചിരുന്നത്.
പലയിടത്തും കാട്ടുപന്നികൾ ശല്യമായതോടെ സജോ തന്റെ തോക്കുമായി സൗജന്യസേവനമായി ഇറങ്ങി. കൊക്കയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, വെച്ചൂച്ചിറ, പെരുവന്താനം, പെരുനാട്, കൂരോപ്പട പഞ്ചായത്തുകൾ സജോയ്ക്ക് ഷൂട്ടർ ചുമതല രേഖാമൂലം നൽകിയിട്ടുണ്ട്.
പഞ്ചായത്തുകൾ ഇതിന് പ്രതിഫലം നൽകാൻ വ്യവസ്ഥ ചെയ്തതോടെ പത്ത് പന്നികളെ കൊന്നതിന്റെ പ്രതിഫലം കിട്ടിയെന്ന് സജോ പറഞ്ഞു. പന്നിയെ കൊല്ലാൻ ഫോൺ വരുമ്പോൾ മുണ്ടക്കയത്തെ സ്വന്തം സ്ഥാപനത്തിലെ ജോലി വിട്ടിട്ടാണ് സജോ ബൈക്ക് എടുത്തു പായുന്നത്.
പലപ്പോഴും രാത്രിയിൽ വരെ വെടിവെക്കാൻ പോകേണ്ടിവന്നിട്ടുണ്ട്. ഇനിയും ഈ സേവനം തുടരാനാണ് തീരുമാനം. ഭാര്യ: ഡിന്റ. ഡിയ, ഡിൽജോ, ഡിയോൺ എന്നിവർ മക്കളാണ്.