പോറ്റിയടക്കമുള്ള പ്രതികളെ അടുത്തയാഴ്ച ഇഡി ചോദ്യം ചെയ്തേക്കും; അറസ്റ്റ് ഇനിയും വൈകാൻ സാധ്യത
തിരുവനന്തപുരം: ശബരിമല സർണക്കവർച്ച കേസിൽ സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികളെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് സൂചന.
പൂർണമായ വിവരശേഖരണം പൂർത്തിയാക്കിയ ശേഷമേ ചോദ്യം ചെയ്യൽ ആരംഭിക്കുകയുള്ളുവെന്നാണ് ഇഡിയുടെ നിലപാട്. ഇതോടെ കേസിൽ ഇഡിയുടെ അറസ്റ്റ് നടപടികൾക്ക് ഇനിയും വൈകാൻ സാധ്യതയുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തടക്കം വിവിധ സ്ഥലങ്ങളിൽ ഭൂമികൾ വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ പോറ്റിയുടെ 1.3 കോടി രൂപ മൂല്യമുള്ള ആസ്തികൾ ഇഡി മരവിപ്പിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ മുരാരി ബാബുവിനെയും ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ്. ശ്രീകുമാറിനെയും ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, സ്വർണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി പോറ്റിയുടെ നിക്ഷേപങ്ങളും ബന്ധങ്ങളും കൂടുതൽ വ്യക്തതയോടെ പരിശോധിക്കുകയാണ് ലക്ഷ്യം.
ജാമ്യ വ്യവസ്ഥകൾ പാലിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്.
ദ്വാരപാലക പാളി കേസിലും തുടർന്ന് കട്ടിളപാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് പോറ്റി ജയിൽ മോചിതനായത്. മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെയാണ് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ജാമ്യം ലഭിച്ചത്.
ജനുവരി 21നാണ് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. എന്നാൽ കട്ടിളപാളി കേസിൽ 90 ദിവസത്തെ നിയമപരമായ കാലാവധി പൂർത്തിയാകാത്തതിനാൽ പുറത്തിറങ്ങാനായിരുന്നില്ല. പിന്നീട് കാലാവധി പൂർത്തിയായതോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു.
കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചു.
അതേസമയം, ഫെബ്രുവരി 11ഓടെ എൻ. വാസു, സിപിഎം നേതാവ് പത്മകുമാർ അടക്കമുള്ള മറ്റ് പ്രതികളുടെ അറസ്റ്റ് നടന്നിട്ട് 90 ദിവസം പൂർത്തിയാകും.
എസ്ഐടി കുറ്റപത്രം സമർപ്പിക്കുന്നതിൽ വൈകുന്ന സാഹചര്യത്തിൽ ഇവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.
പോട്ടിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെയും എസ്ഐടി അന്വേഷണം തുടരുകയാണ്.
English Summary
The Enforcement Directorate is likely to summon prime accused Unnikrishnan Potti and other bail-granted suspects in the Sabarimala gold theft case for questioning next week. ED has examined Potti’s financial transactions from 2017 to 2025 and frozen assets worth ₹1.3 crore. While ED arrests may be delayed, the SIT continues interrogation to prepare the chargesheet. Several other accused may also become eligible for default bail due to delays in filing the chargesheet.
sabarimala-gold-theft-case-ed-interrogation-unnikrisnan-potti
Sabarimala gold theft, Unnikrishnan Potti, ED investigation, SIT probe, default bail, Kerala crime news, gold smuggling case, enforcement directorate









