ശബരിമലയടക്കമുള്ള വിവിധ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കൾ കയ്യിലുണ്ടെന്ന് പറഞ്ഞു…എല്ലാം ചാക്കിൽ കെട്ടിയ നിലയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ പ്രവാസി വ്യവസായിയുടെ മൊഴിയെ ശരിവെക്കുന്ന കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്.
വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ തന്റെ കൈവശമുണ്ടെന്ന് ഡി മണി തന്നെ അറിയിച്ചതായി പ്രവാസി മലയാളി അന്വേഷണ സംഘത്തിന് മൊഴി നൽകി.
പ്രവാസി വ്യവസായിയുടെ മൊഴി പ്രകാരം, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളാണ് ഡി മണിയെ തനിക്ക് പരിചയപ്പെടുത്തി നൽകിയത്.
ആന്റിക് ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ ഡി മണിയുടെ പക്കലുണ്ടായിരുന്ന അമൂല്യ വസ്തുക്കൾ കാണുന്നതിനായി ഡിണ്ടിഗലിലെ വീട്ടിലെത്തിയതായും അദ്ദേഹം മൊഴി നൽകി.
ഡിണ്ടിഗലിലെ വീട്ടിൽ ഒരു ചാക്കിൽ കെട്ടിയ നിലയിലാണ് വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് വ്യവസായി പറയുന്നു.
ശബരിമലയടക്കമുള്ള വിവിധ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കളാണ് ഇതെന്നും, അവ ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയതാണെന്നും ഡി മണി പറഞ്ഞതായി മൊഴിയിലുണ്ട്. എന്നാൽ, ചാക്ക് തുറന്ന് സാധനങ്ങൾ നേരിട്ട് കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിലപേശലുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം അന്ന് ഇടപാട് നടന്നില്ലെന്നും പ്രവാസി വ്യവസായി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
അതേസമയം, അന്വേഷണ സംഘം നാളെ ഡി മണിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി മണിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അന്വേഷണം ഡി മണിയിലേക്ക് എത്തിയതോടെ, താൻ ഡി മണിയല്ലെന്നും എം.എസ് മണിയാണെന്നും ഇയാൾ തുടക്കത്തിൽ പറഞ്ഞിരുന്നു.
റിയൽ എസ്റ്റേറ്റ് ബിസിനസാണ് താൻ നടത്തുന്നതെന്നും സ്വർണക്കവർച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഇയാൾ മൊഴി നൽകിയിരുന്നു.
എന്നാൽ വിശദമായ അന്വേഷണത്തിൽ ഇയാൾ ഡി മണി തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വർണക്കവർച്ച കേസിലെ ഒരു പ്രതിയുടെ ഫോണിൽ ഉണ്ടായിരുന്ന ‘ബാലമുരുകൻ’ എന്ന പേരിലുള്ള നമ്പർ താൻ ഉപയോഗിക്കുന്നതാണെന്ന് മണി സമ്മതിച്ചിട്ടുണ്ട്. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ഇയാളിലേക്ക് എത്തിയത്.
കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളും സ്വർണ്ണവും അന്താരാഷ്ട്ര മാഫിയ ശൃംഖല വഴി കടത്തിയെന്ന പ്രവാസി വ്യവസായിയുടെ ഗൗരവമേറിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നിലവിൽ പുരോഗമിക്കുന്നത്.
English Summary
More crucial details have emerged in the Sabarimala gold smuggling case, strengthening the statement of a Non-Resident Indian businessman. According to his testimony, D. Mani claimed to possess valuable artifacts from various temples, including Sabarimala. The businessman stated that individuals linked to former Tamil Nadu Chief Minister Jayalalithaa introduced Mani to him. During a visit to Mani’s residence in Dindigul, the artifacts were reportedly kept bundled in a sack, though they were not displayed due to pricing disputes. The Special Investigation Team has now confirmed that the individual who initially claimed to be M.S. Mani is indeed D. Mani and has summoned him for questioning in Thiruvananthapuram.
sabarimala-gold-smuggling-d-mani-expatriate-businessman-statement
Sabarimala Case, Gold Smuggling, Temple Artifacts, D Mani, SIT Investigation, Kerala News, Thiruvananthapuram, Jayalalithaa Link, Antique Smuggling









