അപസ്മാരം, ഭേദമാക്കാനാവാത്ത ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിക്കുന്നു. അപസ്മാരം ബാധിച്ചവരിൽ കുറച്ചു ശതമാനം ആളുകൾ മരുന്നുകളും ശസ്ത്രക്രിയകളും വഴി സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, ഗുരുതരമായ രോഗലക്ഷണങ്ങളുള്ള മറ്റുള്ളവർക്ക് ഈ രോഗം ഒരു വലിയ ന്യൂറോളജിക്കൽ പ്രശ്നമായി നിലനിൽക്കുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു പരീക്ഷണം പുതിയ പ്രതീക്ഷ നൽകുന്നതാണ്. (Researchers have found a neurotransmitter that can be implanted in the brain to cure Epilepsy)
ലോകത്ത് ആദ്യമായി, കഠിനമായ അപസ്മാരം ബാധിച്ച 13 വയസ്സുള്ള ബ്രിട്ടീഷ് ആൺകുട്ടി, തലയോട്ടിയിൽ ഘടിപ്പിച്ച പുതിയ ബ്രെയിൻ ഇമ്പ്ലാന്റുമായി ഈ രോഗത്തെ അതിജീവിച്ചതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറാൻ നോൾസൻ എന്ന കുട്ടിക്കാണ് ഇത്തരത്തിൽ രോഗശമനം ഉണ്ടായിരിക്കുന്നത്. തലച്ചോറിലേക്ക് ആഴത്തിൽ വൈദ്യുത സിഗ്നലുകൾ അയച്ച്, ഈ ന്യൂറോ ട്രാൻസ്മിറ്റർ ഒറാൻ നോൾസൻ്റെ അപസ്മാരം 80 ശതമാനം കുറച്ചതായി ബിബിസി റിപ്പോർട്ട് പറയുന്നു.
ലണ്ടനിലെ ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നടന്ന ഒരു ട്രയലിൻ്റെ ഭാഗമായി 2023 ഒക്ടോബറിൽ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിയിൽ ന്യൂറോ ട്രാൻസ്മിറ്റർ ഘടിപ്പിക്കാനുള്ള എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം, കുട്ടിയുടെ രോഗാവസ്ഥയ്ക്ക് ഭീമമായ മാറ്റമാണ് ഉണ്ടായത്.
ഓരോ ദിവസവും ഡസൻ മുതൽ നൂറുകണക്കിന് വരെ തവണ അപസ്മാരക്ക് ഉണ്ടാകുന്ന കുട്ടിയായിരുന്നു ഒറാൻ നോൾസൻ. അപസ്മാരത്തിൻ്റെ ചികിത്സ-പ്രതിരോധശേഷിയുള്ള ഇനമായ ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ആയിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. അതിനാൽത്തന്നെ ചികിത്സ കഠിനമായിരുന്നു. കദിനമായ അസുഖബാധയുണ്ടാകുമ്പോൾ ശ്വാസം നിലയ്ക്കുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. ഈ അവസ്ഥയ്ക്കാണ് മാറ്റം വന്നിരിക്കുന്നത്.
തലച്ചോറിലെ വൈദ്യുത പ്രവർത്തനത്തിൻ്റെ അസാധാരണമായ പൊട്ടിത്തെറികളാണ് ഈ രോഗാവസ്ഥയുടെ അടിസ്ഥാനം. ഇപ്പോൾ ഗവേഷകർ തലച്ചോറിൽ വൈദ്യുതധാരയുടെ സ്ഥിരമായ പൾസ് പുറപ്പെടുവിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ ഘടിപ്പിക്കുക വഴി ഇത്തരം അസാധാരണമായ വൈദ്യുത സിഗ്നലുകളെ തടയുകയോ നിർവീര്യമാക്കുകയോ ചെയ്യുന്നു.
ഓറൻ്റെ തലച്ചോറിലേക്ക് രണ്ട് ഇലക്‌ട്രോഡുകൾ ഓപ്പറേഷനിലൂടെ സ്ഥാപിച്ചശേഷം 3.5cm ചതുരവും 0.6cm കനവുമുള്ള ന്യൂറോ ട്രാൻസ്മിറ്റർ ഓറൻ്റെ തലയോട്ടിയിലുണ്ടാക്കിയ വിടവിൽ സ്ഥാപിക്കുകയായിരുന്നു. ഓപ്പറേഷനിൽ നിന്ന് ഒരു മാസത്തെ വിശ്രമത്തിനു ശേഷം കുട്ടി സുഖം പ്രാപിച്ചപ്പോൾ, ഡോക്ടർന്മാർ ന്യൂറോ ട്രാൻസ്മിറ്റർ ഓണാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴ് മാസങ്ങൾക്ക് ശേഷം, ഓറൻ്റെ രോഗാവസ്ഥക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അവൻ്റെ അമ്മ ജസ്റ്റിൻ ബിബിസിയോട് പറഞ്ഞു.
ഈ ന്യൂറോ ട്രാൻസ്മിറ്റർ സ്ഥാപിച്ചതുവഴി കുട്ടിക്ക് യാതൊരു വിധത്തിലുള്ള അസ്വസ്ഥകളും അനുഭവപ്പെടില്ല. വയർലെസ് ഹെഡ്‌ഫോണുകൾ വഴി എല്ലാ ദിവസവും അത് റീചാർജ് ചെയ്യാൻ കഴിയും. ശസ്ത്രക്രിയ വിജയകരമായതോടെ , പരീക്ഷണത്തിൻ്റെ ഭാഗമായി, ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ഉള്ള മൂന്ന് കുട്ടികൾക്ക് കൂടി ഡീപ് ബ്രെയിൻ ന്യൂറോസ്റ്റിമുലേറ്റർ ഘടിപ്പിക്കുമെന്നു ഡോക്ടർമാർ അറിയിച്ചു.