ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായുള്ള പ്രഖ്യാപനത്തിന് ശേഷം നോട്ടുകളുടെ പ്രചാരത്തിൽ ഗണ്യമായ കുറവുണ്ടായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2023 മെയ് 19ന് 3.56 ലക്ഷം കോടി ആയിരുന്നത് 2024 ഫെബ്രുവരി 29ഓടെ 8470 കോടിയായി കുറഞ്ഞതായും ആർബിഐ അറിയിച്ചു.
ഇതോടെ 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 97.62 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായും സെൻട്രൽ ബാങ്ക് അറിയിച്ചു. 2000 രൂപ നോട്ടിന് ഇപ്പോഴും നിയമപ്രാബല്യം ഉണ്ടെന്നും ആർബിഐ അറിയിച്ചു.
2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും/അല്ലെങ്കിൽ മാറ്റി വാങ്ങുന്നതിനും ഉള്ള സൗകര്യം 2023 ഒക്ടോബർ 07 വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. 2023 മെയ് 19 മുതൽ റിസർവ് ബാങ്ക് ആർബിഐ ഇഷ്യൂ ഓഫീസുകളിൽ ഈ സൗകര്യം ഉണ്ടെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
നോട്ടുനിരോധനത്തെ തുടർന്നാണ് 2000 രൂപ നോട്ട് വിനിമയത്തിൽ വന്നത്. അന്ന് വിനിമയത്തിലുണ്ടായിരുന്ന 500 ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച ശേഷമായിരുന്നു രാജ്യത്തെ ഏറ്റവും വലിയ കറൻസിയുടെ അവതരണം. വലിയ അഭ്യൂഹങ്ങളും പ്രതീക്ഷകളുമാണ് 2000 രൂപയെ കുറിച്ച് പ്രചരിച്ചത്. ചിപ്പുള്ള നോട്ടാണ് 2000 രൂപ കറൻസിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കള്ളപ്പണം തടയാനും ഭീകരവാദത്തിന് ഫണ്ടിങ് തടയാനും സഹായകരമാകുന്ന അതിനൂതനമായ സാങ്കേതിക വിദ്യയുള്ളതാണ് നോട്ടെന്നും പ്രചരിച്ചു. നോട്ട് ഇരിക്കുന്ന സ്ഥലം വരെ ട്രാക്ക് ചെയ്യാമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇതിനൊന്നും ഔദ്യോദിക സ്ഥിരീകരണമുണ്ടായിരുന്നില്ല. വ്യാജനോട്ടുകളുടെ വിതരണം തടയാൻ സാധിക്കുമെന്നും അവകാശവാദമുയർന്നു. അങ്ങനെ വലിയ രീതിയിൽ കൊട്ടിഘോഷിച്ചാണ് 2000 രൂപയുടെ നോട്ട് പുറത്തിറങ്ങിയത്.
ചില്ലറ മാറ്റിക്കിട്ടുന്നതായിരുന്നു ആദ്യം നേരിട്ട പ്രതിസന്ധി. 2000 രൂപയുടെ നോട്ടുമായി എത്തിയവർക്ക് ചില്ലറ കിട്ടിയില്ല. 500, 200 രൂപയുടെ നോട്ടുകൾ വ്യാപകമായതോടെയാണ് ഈ പ്രശ്നം പരിഹാരിച്ചത്. പതിയെ 2000 രൂപയുടെ നോട്ടിനോട് റിസർവ് ബാങ്കിനും കേന്ദ്ര സർക്കാറിനും താത്പര്യം കുറഞ്ഞു. ഇതിനിടെ 2000 നോട്ടിന്റെ വ്യാജ പതിപ്പ് പലയിടത്ത് നിന്നും ഇതിനിടെ പിടികൂടിയിരുന്നു. 2000 രൂപ സാധാരണ നോട്ട് മാത്രമാണെന്ന് ബോധ്യപ്പെട്ടു. പതിയെ പതിയെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നടപടി തുടങ്ങി. പുതിയ നോട്ടുകൾ അച്ചടിക്കുന്നത് ഘട്ടംഘട്ടമായി നിർത്തിയാണ് റിസർവ് ബാങ്ക് ഒടുവിൽ പൂർണമായ പിൻവലിക്കലിലേക്കെത്തിയത്.