പാലാ: അൽഫോൻസാ കോളജിന്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു ചുമതലയേറ്റു. ഇരുപത് വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം റവ. ഡോ.(മാതൃു) ഷാജി ജോൺ പുന്നത്താനത്തു കുന്നേൽ പടിയിറങ്ങിയതോടെയാണ് പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു ചുമതലയേറ്റത്.
പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു 2008 ൽ മലയാള വിഭാഗത്തിൽ അധ്യാപികയായും കഴിഞ്ഞ നാല് വർഷമായി വൈസ്പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോക്ലോറിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
റിസേർച്ചു ഗൈഡും മലയാള വിഭാഗം മേധാവിയുമായ സിസ്റ്റർ ഫ്രാൻസിസ്ക്കൻ ക്ലാരസഭ ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസ് അംഗമാണ്.
പൂവരണി മുതുപ്ളാക്കൽ കുടുംബാംഗമാണ്. ദേശീയ അന്തർദേശീയ ജേർണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മിസ് മഞ്ജു ജോസ് പുതിയ വൈസ് പ്രിൻസിപ്പലായും ചുമതലയേറ്റു.
സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായ മഞ്ജു ജോസ് അന്തീനാട് ആനക്കല്ലുങ്കൽ കുടുംബാംഗമാണ്. അസിസ്റ്റന്റ് ബർസാറായി ഫാ ഡോ ജോബിൻ സെബാസ്റ്റ്യൻ ചുമതലയേറ്റു.
ഫാ ജോബിൻ സ്ലീവാപുരം വടക്കേ തകിടിയേൽ കുടുംബാംഗമാണ്. ഡോ സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള വൈസ് പ്രിൻസിപ്പലായും റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ ബർസാറുമായി സേവനമനുഷ്ഠിച്ചുവരുന്നു.
പാലാ അൽഫോൻസാ കോളജിനെ അത്ഭുതങ്ങൾക്ക് വേദിയാക്കിയ പ്രിൻസിപ്പലച്ചനാണ് റവ. ഡോ.(മാതൃു) ഷാജി ജോൺ പുന്നത്താനത്തു കുന്നേൽ. നാക് എ പ്ലസ് അക്രഡിറ്റേഷൻ മുതൽ നേട്ടങ്ങളുടെ നീണ്ട നിര. സർവീസ് കാലഘട്ടത്തിലുടനീളം മാരക രോഗബാധിതനായിട്ടും തളരാതെ കോവിഡ് കാലത്ത് ദിവസം 13 വിശുദ്ധ കുർബാനകൾ വരെ അർപ്പിച്ച വൈദികൻ.
കോളജ് ചാപ്പലിൽ ശനിയാഴ്ചകളിൽ ആയിരംമണി ജപമാല ചൊല്ലലിനും തുടക്കമിട്ടു. എം.ജി സർവകലാശാലയിലെ 2023-24 വർഷത്തെ ഏറ്റവും മികച്ച നാഷണൽ സർവീസ് സ്‌കീം യൂണിറ്റിനുള്ള എവർ റോളിങ് ട്രോഫി പാലാ അൽഫോൻസ കോളജിനെ തെരഞ്ഞെടുത്തപ്പോൾ ഷാജിയച്ചനെ മികച്ച എൻ.എസ്.എസ് സൗഹൃദ പ്രിൻസിപ്പലായും തെരഞ്ഞെടുത്തു.
2005-ൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി സർവീസിൽ പ്രവേശിച്ച ഷാജിയച്ചൻ കോളജിനെ നേട്ടങ്ങളുടെ നെറുകയിൽ എത്തിച്ച ശേഷമാണു പടിയിറങ്ങിയത്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ- അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
‘കാർഷിക മേഖലയിലെ സമരങ്ങൾ : കേരളത്തിലെ കർഷകരുടെ ഉന്നമനത്തിനായുള്ള ഇൻഫാമിന്റെ പ്രയത്‌നം’, ‘ദി അൽഫോൻസിയൻ പാരാഡൈം ഓഫ് ഔട്ട്കം ബേസ്ഡ് എഡ്യൂക്കേഷൻ’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവും ഇദ്ദേഹമാണ്.
2023-ൽ അൽഫോൻസാ കോളജിന്റെ പ്രിൻസിപ്പലായി നിയമിതനായ അദ്ദേഹത്തിന്റെ നേതൃത്വകാലം കോളജിന്റെ സുവർണ കാലഘട്ടമായിരുന്നു. നാക് അഞ്ചാം സൈക്കിളിൽ ‘എ പ്ലസ്’ ഗ്രേഡോടെ റിഅക്രഡിറ്റേഷൻ നേടാൻ കോളജിന് കഴിഞ്ഞതും ഷാജിയച്ചന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പരിശ്രമത്തിന്റെഫലമായിരുന്നു.
കോളജിൻ്റെ വജ്രജൂബിലി ഉദ്ഘാടന-സമാപന ചടങ്ങുകൾ വിപുലമായിതന്നെ സംഘടിപ്പിച്ചു. മൾട്ടിമീഡിയ തിയേറ്റർ, കോളജ് കമാനം, വി.ഐ.പി ലോഞ്ച്, കോളജ് പ്രവേശന കവാടത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ പ്രതിമ തുടങ്ങിയവയുടെ നിർമ്മാണവും ലൈബ്രറി നവീകരണവും ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഇദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായിരുന്നു.
കായിക മേഖലയിലെ മികവിന് കോളജിന് ലഭിച്ച ജി.വി.രാജ അവാർഡ്, കേരള ലീഡർഷിപ്പ് അവാർഡ്, തുടങ്ങിയ പുരസ്‌കാരങ്ങളും കോളജ് സ്വന്തമാക്കിയതും ഇക്കാലയളവിൽ തന്നെയാണ്. ഈ വർഷത്തെ എം.ജി. സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കിരീടവും കോളജ് നേടിയെടുത്തു.