യു.കെ.യിൽ അധികം പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾക്ക് ഏർപ്പെടുത്തിയ നികുതികൾ ഇനി മിൽക്ക് ഷേക്കുകൾക്കും ബാധകമാകും. സോഫ്റ്റ് ഡിങ്ക് ഇൻഡസ്ട്രി ലെവി എന്നറിയപ്പെടുന്ന പഞ്ചസാര നികുതി പഞ്ചസാരയുടെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്ന ഒട്ടേറെ വസ്തുക്കൾക്കും ബാധകമാക്കാനുള്ള നടപടികളും സർക്കാരിന്റെ പരിഗണനയിലുണ്ട്.
100 മില്ലിയിൽ അഞ്ച് ഗ്രാമിന് മുകളിൽ പഞ്ചസാര ഉപയോഹഗിക്കുന്ന വസ്തുക്കൾക്കാണ് നിലവിൽ നികുതി ഈടാക്കിയിരുന്നത്. എന്നാൽ നികുതി ഏർപ്പെടുത്തിയതോടെ 89 ശതമാനം സോഫ്റ്റ് ഡ്രിങ്കുകളും പഞ്ചസാരയുടെ അളവ് അഞ്ച് ഗ്രാമിന് താഴെയാക്കി നിലനിർത്തി നികുതിയിൽ നിന്നും രക്ഷനേടി. ഇതോടെ അഞ്ച് ഗ്രാമിൽ താഴെ അളവ് പഞ്ചസാര ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകൾക്കും നികുതി ഏർപ്പെടുത്താനുള്ള ആലോചനയിലാണ് സർക്കാർ.
കുട്ടികൾക്ക് കാത്സ്യം ലഭിക്കും എന്നതിനാലാണ് പാൽ ഉത്പന്നങ്ങൾക്ക് പഞ്ചസാര നികുതി ഏർപ്പെടുത്തിയത്. എന്നാൽ പാൽ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് ഡ്രിങ്കുകൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുക എന്ന് വിദഗ്ദ്ധർ പറയുന്നു.
നികുതി താഴ്ന്ന വരുമാനക്കാരെ വലിയ തോതിൽ ബാധിക്കുമെന്നും പൊണ്ണത്തടി കുറയ്ക്കാൻ ഉപകരിക്കില്ലെന്നും നികുതിയെ എതിർക്കുന്നവർ വാദിക്കുന്നു. എന്നാൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് ഏർപ്പെടുത്തിയ പഞ്ചസാര നികുതി ഫലപ്രദമായിരുന്നുവെന്നും സോഫ്റ്റ് ഡ്രിങ്കുകളിലെ പഞ്ചസാരയുടെ അളവ് 46 ശതമാനം കുറയ്ക്കാൻ ഇത് കാരണമായെന്നുമാണ് സർക്കാരിന്റെ വാദം.