ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാമെന്ന വാഗ്ദാനം പൂർത്തിയാക്കാനാകാതെയാണ് ഫ്രാൻസിസ് മാർപാപ്പ കാലയവനിക പൂകിയത്. ലളിത ജീവിതം പുലർത്തിയ പോപ്പ്, ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്നു.
സഭയുടെ വലിയ ഇടയനായിരിക്കുമ്പോഴും മനുഷ്യത്വവും ഉദാരതയും കൈവിടാത്ത മനസ്സിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.
റാണി മരിയ വട്ടാലിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ഫ്രാൻസിസ് മാർപാപ്പ, ഗാന്ധിജിയുടെ ആശയങ്ങളും മനസ്സിൽ സൂക്ഷിച്ചിരുന്നു.
2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കാൻ ‘ജൂബിലി വർഷമായി’ പ്രഖ്യാപിച്ചിരിക്കവെയാണ് മാർപാപ്പയുടെ മരണം. ജൂബിലി ആഘോഷങ്ങൾക്ക് ശേഷം മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നേരത്തെപറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പം വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ജി 7 ഉച്ചകോടിക്കെത്തിയത്.
ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ്പ് ജി 7 ഉച്ചകോടിക്കെത്തിയത്. ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് നരേന്ദ്രമോദി മാർപാപ്പയെ കണ്ടത്. അദ്ദേഹത്തെ ആശ്ലേഷിച്ച മോദി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും, ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
1964 ൽ പോൾ ആറാമനാണ് ആദ്യം ഇന്ത്യയിലെത്തിയ പോപ്പ്. മുംബൈയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ജോൺ പോൾ 1986 ഫെബ്രുവരിയിലും 1999 നവംബറിലും ഇന്ത്യ സന്ദർശിച്ചിരുന്നു.
ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമവും വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും, പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും.