തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് ഇഡി രംഗത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുളള പ്രതികളുടെ മൊഴി ആവശ്യപ്പെട്ട് ഇഡി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.
ഇതോടെ കേസെടുക്കുന്നതിനുളള നിർണ്ണായക നടപടികളിലേക്ക് ഇഡി കടന്നു എന്നാണ് മനസിലാക്കേണ്ടത്. കേസിൽ എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രം ഇഡി അപേക്ഷ നൽകി വാങ്ങി പരിശോധിച്ചിരുന്നു.
അതിൽ കേസെടുക്കാനുളള സാധ്യതകൾ ഉറപ്പിച്ച ശേഷമാണ് മൊഴി പകർപ്പ് വാങ്ങാൻതൂരുമാനം എടുത്തത്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകർപ്പും കേന്ദ്ര ഏജൻസി ശേഖരിക്കുന്നുണ്ട്. രേഖകൾ വിശദമായി പരിശോധിച്ചതിന് ശേഷം വീണ അടക്കമുളളവർക്ക് നോട്ടീസ് അയച്ച് തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.
അതേസമയം എസ്എഫ്‌ഐഒ കേസിലെ തുടർ നടപടികൾ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി കേസുകൂടി വന്നാൽ ഏത് നിമിഷവും മുഖ്യമന്ത്രിയുടെ മകളെ തേടി കേന്ദ്ര ഏജൻസി എത്താം. അല്ലെങ്കിൽ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കാം.