ന്യൂഡൽഹി: പാലിക ബസാറിൽ നിന്നും ചൈനീസ് മൊബൈൽ ജാമറുകൾ പിടിച്ചെടുത്ത് പൊലീസ്. Police seized Chinese mobile jammers from Palika Bazaar ബസാറിലെ കടയിൽനിന്നും രണ്ട് ജാമറുകളാണ് ഡൽഹി പൊലീസ് പിടിച്ചെടുത്തത്.
പാലിക ബസാറിൽ കട നടത്തിവരികയായിരുന്ന രവി മാത്തൂറിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചൈനീസ് ജാമറുകൾ സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനുമായുളള രേഖകളൊന്നും കടയുടമയിൽ നിന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
ഉയർന്ന വിലയ്‌ക്ക് വീണ്ടും വിൽക്കാനാണ് ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്ന ലജ്പത് റായ് മാർക്കറ്റിൽ നിന്നും താൻ ജാമറുകൾ വാങ്ങിയതെന്ന് കടയുടമ രവി മാത്തൂർ പറഞ്ഞു.
കേന്ദ്ര നിയമപ്രകാരം സർക്കാർ- പ്രതിരോധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമാത്രമേ ചൈനീസ് ജാമറുകൾ ഉപയോഗിക്കാനുളള അനുമതി നൽകിയിട്ടുളളൂ. ലജ്പത് റായി മാർക്കറ്റിൽ നിന്നും 25,000 രൂപയ്ക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിൽക്കാൻ വേണ്ടിയാണ് ജാമറുകൾ വാങ്ങിയതെന്നാണ് രവി മൊഴി നൽകിയത്.
കോളുകൾ, ടെക്സ്റ്റുകൾ, ഡാറ്റ സർവീസുകൾ എന്നിവയ്‌ക്കായുള്ള നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്യുന്നതിൽ നിന്നും ഫോണിനെ തടയാനാണ് ജാമറുകൾ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക പ്രദേശത്തിനുള്ളിൽ സെല്ലുലാർ ആശയവിനിമയം തടയുന്നവയാണ് മൊബൈൽ ജാമറുകൾ. കണ്ടെടുത്ത ജാമറുകളുടെ പരിധി 50 മീറ്ററാണെന്ന് പൊലീസ് അറിയിച്ചു.
സർക്കാർ മൊബൈൽ ജാമറുകൾ വിൽക്കുന്നതിൽ നിന്നും സാധാരണ പൗരന്മാരെ വിലക്കിയിട്ടുണ്ട്. ഇടപാടുകാർക്ക് ലൈസൻസും രേഖകളും ആവശ്യമാണ്. എന്നാൽ രവി മാത്തൂറിന്റെ കയ്യിൽ ഇത്തരം രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിനെയും വിവരം അറിയിച്ചിട്ടുണ്ട്.
ജാമറുകൾ കടയിൽ സൂക്ഷിച്ചതിനുപിന്നിലെ വ്യക്തമായ കാരണങ്ങൾ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം ടെലികമ്യൂണിക്കേഷൻ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ കടകളിൽ പരിശോധന നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.