തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3070 കൊലപാതകങ്ങളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കിൽ ലഹരി ഉപയോഗിച്ചശേഷം നടത്തിയ കൊലപാതകങ്ങൾ 52 എണ്ണമാണ്.
എന്നാൽ, കൊലപാതകത്തിനു ശേഷം പ്രതികൾ മുങ്ങുന്നത് പതിവാണ്. അതിനാൽ, ലഹരിയുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല. അതുകൊണ്ടാന്ന് ഔദ്യോഗിക കണക്കുകളിൽ കുറവ്. എന്നാൽ, പകുതിയിലേറെയും പ്രതികൾ ലഹരിയുടെ സ്വാധീനത്തിലാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇക്കൊല്ലം ആദ്യ രണ്ടുമാസമുണ്ടായ 63 കൊലപാതകങ്ങളിൽ മുപ്പതിലും പ്രതികൾ രാസലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ ഉണ്ടായത് 18 കൊലപാതകങ്ങൾ.
കുടുംബകലഹം, പ്രണയപ്പക, അന്ധവിശ്വാസം, സാമ്പത്തികം, രാഷ്ട്രീയം, മുൻവൈരാഗ്യമടക്കമുള്ളവയും കൊലപാതകത്തിന് കാരണമായി. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച 2016മേയ്- 2025മാർച്ച് 16വരെയുള്ള കണക്കാണിത്.
തിരുവനന്തപുരത്താണ് ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നത് 418 എണ്ണം. എറണാകുളത്ത് 349. കൊല്ലത്ത് 338 എണ്ണം.
ഇതിൽ 476 പ്രതികളെ കോടതികൾ ശിക്ഷിച്ചു. 78പേരെ ഇനിയും പിടികൂടിയിട്ടില്ല. ഈ കാലയളവിൽ കൊലക്കേസ് പ്രതികളിലാരെയും ശിക്ഷായിളവ് നൽകി വിട്ടയച്ചിട്ടില്ലന്നും റിപ്പോർട്ടിലുണ്ട്.
168 പ്രതികൾക്ക് അർഹമായ അവധി ആനുകൂല്യങ്ങൾ നൽകി. നഗരങ്ങളിൽ നോക്കുമ്പോൾ ഏറ്റവുമധികം കൊലപാതകമുണ്ടായത് തിരുവനന്തപുരത്താണ്. സിറ്റി മേഖലയിൽ131. റൂറലിൽ 287.
എറണാകുളം സിറ്റിയിൽ 130. റൂറലിൽ 233.
കൊലപാതകങ്ങൾ (2016മേയ്- 2025മാർച്ച് 16വരെ)
തിരുവനന്തപുരം………………………..418
കൊല്ലം………………………………………..338
പത്തനംതിട്ട………………………………..140
ആലപ്പുഴ……………………………………..180
കോട്ടയം……………………………………..180
ഇടുക്കി……………………………………….198
എറണാകുളം……………………………..349
തൃശൂർ……………………………………….315
പാലക്കാട്…………………………………..233
മലപ്പുറം……………………………………..200
കോഴിക്കോട്……………………………..157
വയനാട്……………………………………..90
കണ്ണൂർ………………………………………152
കാസർകോട്……………………………..115