പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്
നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെയാണ് കേസെടുത്തത്.
കീലയൂർ പൊലീസ് പരിധിയിലുള്ള ആലപ്പക്കുടിയിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്റ്റണ്ട് കോർഡിനേറ്ററായ കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി മോഹൻരാജ് (52) ആണ് മരിച്ചത്.
സംവിധായകൻ പാ. രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്‌സാക്ഷികളിൽ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്.
അപകടത്തിനു പിന്നാലെ ഹൃദയാഘാതമുണ്ടായ മോഹൻരാജിനെ നാഗപട്ടണം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു മരിച്ചു. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം.
കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. നടൻ വിശാൽ ആണ് അപകട വിവരം സ്ഥിരീകരിച്ചത്. കൂടാതെ ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം നടൻ അറിയിച്ചിരിക്കുന്നത്.
2021ൽ പുറത്തിറങ്ങിയ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് വിവരം. ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജു മരിച്ചത്.
വിശാലിന് പുറമെ തമിഴ് സിനിമയിലെ നിരവധി നടന്മാർ ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവ ഇദ്ദേഹത്തിൽ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.
വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്
കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്.
കുണ്ടറ പൊലീസാണ് കേസ് എടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിൻറെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകിയിരുന്നു.വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് നിതീഷിൽ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്.
അതിനാൽ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിൻറെ തുടർച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താൻ കഴിയുമെന്ന് വിപഞ്ചികയുടെ കുടുംബത്തിൻറെ അഭിഭാഷകൻ പറയുന്നു.
ഷാർജയിലെ പരിശോധനകളിൽ വിശ്വാസമില്ലെന്നും നാട്ടിൽ എത്തിക്കുന്ന മതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും അഡ്വ. മനോജ് കുമാർ വ്യക്തമാക്കി.
Summary: Police have registered a case in connection with the death of a stuntman during the film shoot. Director Pa. Ranjith and three others have been named in the case following the tragic incident on set.