കോഴിക്കോട്: വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. കോഴിക്കോട് താമരശ്ശേരി പൂനൂരിലാണ് സംഭവം. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങൾ പാകം ചെയ്തു കഴിക്കുകയായിരുന്നു.
നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ്.
താമരശേരി ഷഹബാസ് കൊലക്കേസ്; പ്രതികൾ പ്ലസ് വൺ പ്രവേശനം നേടി
കോഴിക്കോട്: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി.
മൂന്നു വിദ്യാർത്ഥികൾ താമരശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും ഒരാൾ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലും മറ്റൊരാൾ ഗവൺമെന്റ് വിഎച്ച്‌എസ്‌എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.
രണ്ട് വിദ്യാർത്ഥികൾ താമരശേരിയിൽ താത്‌കാലികമായും ഒരാൾ സ്ഥിരപ്രവേശനവുമാണ് നേടിയത്. തൃപ്തികരമല്ല എന്ന സ്വഭാവ സർട്ടിഫിക്കറ്റ് റിപ്പോർട്ട് ആണ് സ്‌കൂൾ അധികൃതർ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് നൽകിയത്.
എന്നാൽ ഇക്കാരണത്താൽ പ്രവേശനം നിഷേധിക്കാനാവില്ല എന്ന നിർദേശമാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സ്‌കൂളിന് ലഭിച്ചത്. ഇതിനെത്തുടർന്ന് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുകയായിരുന്നു.
അതിനിടെ പ്രവേശനം നേടാനായി പൊലീസ് അകമ്പടിയോടെ കുട്ടികളുമായി എത്തിയ വാഹനം കെഎസ്‌യു, എംഎസ്‌എഫ് പ്രവർത്തകർ തടഞ്ഞു. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രവേശനത്തിനുശേഷം ഇവരെ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ തിരികെ എത്തിച്ചു.