കൊച്ചി: 4000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സൗഭാഗ്യ ദിനമെന്നും കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരിട്ടെത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദിയെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
‘‘പുതിയ പദ്ധതികൾ വികസനത്തിന്റെ നാഴികക്കല്ലാകും. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക് യാർഡ് ആണ് കൊച്ചിയിലേത്. 10 വർഷത്തിനിടെ ഷിപ്പിങ് മേഖലയിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടമാണ്. കേന്ദ്ര പരിഷ്കരണ നടപടികൾ കാരണം തുറമുഖ മേഖലയിൽ നിക്ഷേപം കൂടി. ചരക്കുകപ്പലുകൾക്ക് കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവായി. തൊഴിൽ അവസരം ഉയർന്നു. ചരക്കുനീക്കത്തിന്റെ വേഗം കൂടി. പുതിയ ഡ്രൈ ഡോക് രാജ്യത്തിന്റെ അഭിമാനമാണ്. കപ്പൽ അറ്റകുറ്റപ്പണികൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും’’– പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസന കുതിപ്പാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ മണ്ണിൽ 4000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ അഭിമാനം. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മെയ്ഡ് ഇൻ കേരളയുടെ സംഭാവന ചെറുതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. മറൈൻ ഡ്രൈവിൽ ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി മടങ്ങും.
Read Also: തൃപ്രയാർ തേവരെ തൊഴുത് മോദി; എത്തിയത് ക്ഷേത്രം തന്ത്രിയുടെ ക്ഷണപ്രകാരം, മീനൂട്ട് നടത്തി