മലപ്പുറം: താനൂരിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നാടുവിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്‍റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. എടവണ്ണ സ്വദേശി ആലുങ്ങൽ റഹീം അസ്‌ലം ആണ് അറസ്റ്റിലായത്.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയോടെയാണ് യുവാവിനെ താനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികള്‍ യുവാവിനെ പരിചയപ്പെട്ടത് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
ബുധനാഴ്ച പ്ലസ് ടു പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുണെയ്ക്കടുത്ത് ലോനാവാലയില്‍ വെച്ച് കണ്ടെത്തിയത്.