ലാൻഡ് ചെയ്യുന്നതിനിടെ രശ്മി കോക്പിറ്റിലേക്ക് ലേസർ അടിച്ചതിനെ തുടർന്ന് ആടിയുലഞ്ഞ വിമാനം അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുണെയിൽ നിന്ന് പട്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
പുണെയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച ലാൻഡിങിനിടെയാണ് സംഭവം. വൈകിട്ട് 6.40ന് ലാൻഡിങിനിടെ ഇൻഡിഗോയുടെ 6E-653 വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിക്കുകയായിരുന്നു.
ലേസർ അടിച്ചതോടെ നിയന്ത്രണം നഷ്‌ടമായ വിമാനം ആടിയുലഞ്ഞു. എങ്കിലും പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനത്താവളത്തിനു സമീപത്ത് ലേസർ രശ്മികൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ സീസണായതോടെ, ലേസർ രശ്മികളുടെ ഉപയോഗം മൂലം പൈലറ്റുമാർ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ഇതു മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം തുടർന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.