തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഓഫിസ് ഉദ്ഘാടനം ഏപ്രില്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തിയായി വരികയാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. 32 സെന്റില്‍ 9 നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ അവസാന ഘട്ട ജോലികൾ പുരോഗമിക്കുകയാണ്.
എകെജി സെന്റര്‍ എന്നു തന്നെയാവും പുതിയ ആസ്ഥാനമന്ദിരത്തിന്റെയും പേര്. നിലവിലുള്ള പാർട്ടി കെട്ടിടം എകെജി പഠനഗവേഷണ കേന്ദ്രമായി തുടരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമായ തരത്തിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിനുള്ള ഹാള്‍, സംസ്ഥാന കമ്മിറ്റിയുടെ ഓഫിസ്, യോഗം ചേരാനുള്ള സൗകര്യം, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രത്യേക മുറി, ഹാളുകള്‍, സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കെല്ലാമുള്ള ഓഫിസ് മുറികള്‍, പിബി അംഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ പുതിയ ആസ്ഥാനമന്ദിരത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ പരിമിതമായ താമസ സൗകര്യവും മന്ദിരത്തിലുണ്ടാകും. വാഹന പാര്‍ക്കിങ്ങിന് രണ്ട് ഭൂഗര്‍ഭനിലകള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വാസ്തു ശില്‍പ്പി എന്‍. മഹേഷാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തിനായി പാര്‍ട്ടി കഴിഞ്ഞ വര്‍ഷം പണപ്പിരിവ് നടത്തിയിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ പേരില്‍ 6.5 കോടി രൂപ ചെലവില്‍ പുതിയ ആസ്ഥാനത്തിനായി സ്ഥലം വാങ്ങിയത്. 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിനു തറക്കല്ലിട്ടത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം.