ബെംഗളൂരു: കാർവാർ നാവിക സേനാ ആസ്ഥാനത്തിൻറെ ഭാഗമായ കദംബ നേവൽ ബേസിൻറെ ചിത്രങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയ കേസിൽ രണ്ട് യുവാക്കൾ എൻഐഎ പിടിയിൽ. കാർവാർ മുഡഗ സ്വദേശി വേടൻ തണ്ടേൽ, അങ്കോള സ്വദേശി അക്ഷയ് നായ്ക്ക് എന്നിവരെയാണ് എൻഐഎ ഇന്നലെ അറസ്റ്റ് ചെയ്തത്. കാർവാർ നേവൽബേസിലെ താത്കാലിക ജീവനക്കാരായിരുന്നു ഇവർ.
നാവിക സേനാ ആസ്ഥാനത്തിൻറെ അകത്തെ ചിത്രങ്ങൾ പാക് ചാരൻമാർ കൈക്കലാക്കിയെന്ന വിവരം 2023-ലാണ് ഇന്ത്യൻ ഇൻറലിജൻസ് ഏജൻസികൾക്ക് ലഭിച്ചത്. ഇത് സംബന്ധിച്ച കേസ് അന്വേഷണം 2024-ൽ എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തു. കാർവാർ നാവിക സേനാ ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരെ അടക്കം അന്ന് എൻഐഎയുടെ ഹൈദരാബാദ് യൂണിറ്റ് ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ചതിന് പിന്നാലെയാണ് ഇവിടെ മുൻപ് ജോലി ചെയ്തിരുന്ന രണ്ട് താത്കാലിക ജീവനക്കാരിലേക്ക് അന്വേഷണം നീളുന്നത്. സുന്ദരികളുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഇപ്പോൾ അറസ്റ്റിലായ യുവാക്കളെ പാക് ചാരന്മാർ സമീപിച്ചത്. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും.