പയ്യന്നൂരിൽ സുരക്ഷ ശക്തമാക്കുന്നു; സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ നഗരം സിസിടിവി നിരീക്ഷണത്തിലേക്ക്
Payyannur: വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തെ തുടർന്ന് പയ്യന്നൂരിലെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ നടപടി തുടങ്ങി.
വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിന് സമീപമാണ് ഇന്നലെ രാത്രി അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞത്. വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ വലിയ അപകടം ഒഴിവായി. ഇത് കെട്ടുപടക്കമാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം ഗൗരവമായി കണക്കിലെടുത്ത അധികൃതർ നഗരത്തിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏകദേശം 100 സിസിടിവി ക്യാമറകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം.
പോലീസ് കാവലിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉടമകൾക്ക് നിർദേശം നൽകി. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനോടും പൊലീസ് ബന്ധപ്പെട്ടതായി അറിയുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചില വ്യക്തികൾക്ക് പൊലീസ് പ്രത്യേകമായി കത്തയച്ചിട്ടുണ്ട്. ഏകദേശം അമ്പതോളം പേർക്കാണ് മുന്നറിയിപ്പ് നൽകിയത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനോട് അടുത്ത ബന്ധമുള്ളവർക്കാണ് ഭീഷണിയുണ്ടാകാമെന്നാണ് വിലയിരുത്തൽ.
“പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തികൾക്കും സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി താങ്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക” എന്നുള്ളതാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശം.
English Summary
In Payyannur, authorities have decided to install more CCTV cameras following an incident where an explosive object was thrown near a house.









