തിരുവനന്തപുരം: 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശി ആന്‍സിയാണ് മരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് ആൻസിയെ വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സിന്റെ സേവനം തേടിയത്. എന്നാല്‍ കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആംബുലന്‍സിനായി ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നു. വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ചതിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.
ജില്ലയില്‍ മറ്റ് ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ഒന്നരമണിക്കൂര്‍ ആണ് ഇവർ കാത്തുനിന്നത്. ഒടുവില്‍ സി.എച്ച്.സിയില്‍ നിന്ന് ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അമരവിളയില്‍ വെച്ച് ആന്‍സി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആന്‍സിയോടൊപ്പം കാഴ്ചപരിമിതിയുള്ള ഭര്‍ത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്.