പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം
പാലക്കാട് ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരിനിറങ്ങുന്ന സാഹചര്യത്തിൽ, ശക്തമായ സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കാൻ സിപിഎം നീക്കം ശക്തമാക്കി. നഗരത്തിലെ എൻആർഎം ഹോട്ടൽ ശൃംഖലയുടെ ഉടമയായ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ പാർട്ടി നേതാക്കൾ ചര്‍ച്ച നടത്തി.
മറ്റ് മൂന്ന് വ്യവസായികളെയും സിപിഎം സമീപിച്ചിരുന്നുവെങ്കിലും ആരും മത്സരിക്കാൻ തയ്യാറായില്ല. പരമാവധി വോട്ടുകൾ നേടാൻ കഴിയുന്ന വ്യക്തിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കുകയും പാർട്ടി ചിഹ്നത്തിൽ മത്സരിക്കേണ്ടതില്ലെന്നുമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് സമയത്ത് നാടകീയമായി പാർട്ടിയിൽ എത്തിയ പി. സരിന്റെ പേരാണ് ആദ്യം ജില്ലാ കമ്മിറ്റി നിർദേശിച്ചത്. എന്നാൽ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിനെ തുടർന്ന് പാലക്കാട് മത്സരിക്കാൻ താൽപര്യമില്ലെന്ന് സരിൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെ രണ്ടാം പട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി.
തുടർന്ന് നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമകളായ രണ്ടുപേരെയും ലോഹ വ്യാപാര രംഗത്തുള്ള ഒരാളെയും സ്വതന്ത്ര സ്ഥാനാർഥിയാകാൻ പാർട്ടി സമീപിച്ചെങ്കിലും ആദ്യഘട്ടത്തിൽ പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്.
സംസ്ഥാന സെക്രട്ടറി നൽകിയ സൂചനയെ തുടർന്ന് ജില്ലാ നേതൃത്വം വീണ്ടും ചർച്ചകൾ ആരംഭിച്ചു. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ റസാഖിന്റെ സ്ഥാനാർഥിത്വം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
കോൺഗ്രസുമായും മറ്റു രാഷ്ട്രീയ പാർട്ടികളുമായും സൗഹൃദബന്ധം പുലർത്തുന്ന വ്യക്തിയാണ് റസാഖ്. എന്നാൽ സ്ഥാനാർഥിയാകുകയാണെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെടുമോയെന്ന ആശങ്കയും റസാഖും അദ്ദേഹത്തെ പിന്തുണക്കുന്നവരും സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
English Summary
The CPM is reportedly considering fielding hotel chain owner Razak as an independent candidate in the Palakkad by-election, where the BJP and Congress are expected to face each other directly.









