കൊച്ചി: കൊച്ചിയിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂരിലാണ് സംഭവം. ഓഡിറ്റോറിയം ഉടമ ദീപു ജേക്കബിനെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.ജീസസ് ജനറേഷൻ എന്ന പെന്തക്കോസ്ത് പ്രാർത്ഥനാകൂട്ടായ്മ നയിക്കുന്ന പരിപാടിയിലാണ് സംഭവം.
ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനകൾക്കിടെ പാകിസ്ഥാൻറെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
സംഘാടകർ ഇന്ത്യൻ പതാകയോട് അനാദരവ് കാണിച്ചെന്നും ആരോപണമുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിൻറെ പരാതിയിൽ പറയുന്നു
എന്നാൽ യാതൊരു ദുരുദ്ദേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്ഥാൻറെതെന്നുമാണ് ജീസസ് ജനറേഷൻ സംഘാടകരുടെ മൊഴി.
സകല രാജ്യങ്ങൾക്കും സമാധാനവും ക്ഷേമവും നേർന്ന് കൊടികളിൽ തൊട്ടുള്ള പ്രാർഥനയാണ് ഉദയംപേരൂരിൽ പാസ്റ്റർമാരുടെ സംഘം നടത്തിയത്.
വിവിധ പ്രൊട്ടസ്റ്റൻറ് സഭകളിലെ പാസ്റ്റർമാർ ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ ഒരുമിച്ചായിരുന്നു പ്രാർഥന നടത്തിയത്.
വിവിധ രാജ്യങ്ങളുടെ കൊടികൾ നിരത്തിവെച്ചായിരുന്നു പരിപാടി. അതിലൊന്ന് പാകിസ്ഥാൻറെ പതാകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രാർഥനയുടെയും കൊടികളുടെയും ദൃശ്യം കണ്ടതോടെയാണ് ബിജെപി നേതാവ് ശ്രീക്കുട്ടൻ ഇത്തരത്തിൽ പൊലീസിൽ പരാതി നൽകിയത്.
സ്ഥലത്തെത്തിയ പൊലീസ് പാസ്റ്ററും, സംഘാടകനും, ഓഡിറ്റോറിയത്തിൻറെ ഉടമയുമെല്ലാമായ ദീപു ജേക്കബിനെതിരെ കേസെടുക്കുകയായിരുന്നു. പാകിസ്ഥാൻ കൊടിയും കണ്ടുകെട്ടി കൊണ്ടുപോയി.
മതസ്പർദ്ധയ്‌ക്കും കലാപാഹ്വാനത്തിനുമാണ് ദീപുവിനെതിരെ പോലീസ്കേസെടുത്തിരിക്കുന്നത്. എന്നാൽ, പരിപാടി സംഘടിപ്പിച്ചതിന് പിന്നിൽ മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നാണ് ദീപു പൊലീസിന് മൊഴി നൽകിയത്. ചൈനയിൽ നിന്നാണ് ദീപു പതാക വാങ്ങിയത്.