ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രധാനസാക്ഷിയായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍. ആക്രമണം നടന്ന ദിവസമായ ഏപ്രില്‍ 22-ന് ഇദ്ദേഹം ബൈസാരണ്‍വാലിയിലുണ്ടായിരുന്നു. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തിയിട്ടുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.
വിനോദ സഞ്ചാരികള്‍ക്കായി റീലുകൾ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം. അപ്രതീക്ഷിതമായി വെടിവെപ്പ് നടന്നതിന് പിന്നാലെ ഇദ്ദേഹം രക്ഷപ്പെടാനായി ഓടി ഒരു മരത്തില്‍ക്കയറിയൊളിച്ചെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. തുടർന്ന് മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ ഇദ്ദേഹം മുഴുവനായി പകര്‍ത്തി.
സംഭവത്തെ തുടർന്ന് വീഡിയോഗ്രാഫറെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഭീകരരെയും അവരെ സഹായിച്ചവരെയും തിരിച്ചറിയുന്നതിനായി എന്‍ഐഎ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
അതേസമയം നാല് ഭീകരര്‍ രണ്ടുസംഘങ്ങളായി തിരിഞ്ഞ് പുല്‍മേടിന്റെ രണ്ട് വശങ്ങളില്‍നിന്ന് വെടിയുതിര്‍ത്തെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ലഘുഭക്ഷണം വില്‍ക്കുന്ന കടകള്‍ക്ക് സമീപം രണ്ട് തോക്കുധാരികള്‍ നിലയുറപ്പിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഉച്ചയ്ക്ക് 2.30-ഓടെ ഇവര്‍ ആക്രമണം തുടങ്ങിയത്.
ഓരോരുത്തരോടും പേരുചോദിച്ചശേഷം തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികള്‍ മുഴുവന്‍ പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി. തുടര്‍ന്ന് സിപ്പ്‌ലൈനിന്റെ പരിസരത്തുനിന്ന് രണ്ടു തീവ്രവാദികള്‍ക്കൂടി പുറത്തുവന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കുനേരെ വെടിയുതിര്‍ത്തു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.









