കൊച്ചി: അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കണക്കുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.
പതിമൂന്ന് കോടി ബജറ്റിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി കേരളത്തിലെ ബോക്‌സ് ഓഫീസിൽ നിന്ന് 11 കോടി വരെ നേടിയെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്കുകളെ കുഞ്ചാക്കോ ബോബൻ തള്ളുകയായിരുന്നു.
തങ്ങളുടെ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രമായി 30 കോടിയോളം കളക്ട് ചെയ്തുവെന്നും, കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച കളക്ഷൻ നേടാനായെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.
മാത്രമല്ല ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാൽ പങ്കും തിരിച്ച് പിടിച്ചെന്നും, റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ ചിത്രം ലാഭത്തിലേക്ക് കടന്നെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം
നടന്റെ ഈ പ്രതികരണത്തിൽ മറുപടിയുമായാണ് ഫിയോക് എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് ഏത് കണക്കിലാണ് വ്യക്തത വേണ്ടതെന്നും, സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതിൽ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ ഓഫീസർ ഓൺ ഡ്യൂട്ടിയെ പറ്റി മാത്രം ചിന്തിച്ചാൽ പോരെന്നും, പെരുപ്പിച്ച കണക്കുകൾ കാരണം തിയേറ്റർ ഉടമകൾ പ്രതിസന്ധിയിലാണെന്നും ഫിയോക് പറഞ്ഞു.
ചിത്രത്തിന്റെ കളക്ഷൻ കണക്ക് പുറത്ത് വിടേണ്ടെങ്കിൽ എഎംഎംഎ നിർമാതക്കളോട് ആവശ്യപ്പെടട്ടെയെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ വ്യക്തമാക്കി.
ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകിയ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച 10 ശതമാനം സിനിമകളുടെയല്ല, പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിർമാതാക്കളുടെ അവസ്ഥ കൂടി കാണണം.
പുറത്തുവിട്ടത് തിയേറ്ററുകളുടെ കളക്ഷനാണ്. തിയേറ്ററുകൾ ജപ്തി ഭീഷണിയിലാണെന്നും കോടികളുടെ കണക്ക് കേട്ട് തിയേറ്റർ തുടങ്ങുന്നവർ കടക്കെണിയിലായെന്നും ഫിയോക് വിശദമാക്കി.