രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ സംസാരിച്ചു എന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ്. 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽ മാരാർക്കെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര പരാതി നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്ടർ ചെയ്തത്.
പഹൽഗാം അക്രമത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റാണ് പരാതിക്കാധാരം. ബലൂചിസ്ഥാനികൾക്ക് ആയുധം നൽകി ഇന്ത്യ വഞ്ചിക്കുകയാണെന്നും സാധാരണക്കാരായ പാക്കിസ്ഥാനികളെ കൊലചെയ്‌തെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
ഭരണാധികാരികളും സേനകളും ആത്മാഭിമാനമില്ലാത്തവരാണെന്ന പരാമർശം രാജ്യവിരുദ്ധമാണെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി അഖിൽ മാരാരെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും അഖണ്ഡതയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടെയുമുള്ളതാണ് അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.