ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയതാണ്. അതിനാൽ ലിസ്റ്റ് ചെയ്യാൻ കഴിയില്ല. സ്ഥിരം ജാമ്യം വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു.
കേജ്‌രിവാൾ ജൂൺ രണ്ടിന് തന്നെ എത്തി തീഹാർ ജയിലിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പെറ്റ് സ്കാനുൾപ്പെടെയുള്ള പരിശോധന നടത്തേണ്ടതുള്ളതിനാലാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നാണ് ഹർജിയിൽ പറഞ്ഞത്.
മദ്യനയക്കേസിൽ അറസ്റ്റിലായി 50 ദിവസം ജയിലിൽ കഴിഞ്ഞ കേജ്‌രിവാളിന് മേയ് 11നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ 1 വരെ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.