തിരുവനന്തപുരം: തട്ടുകടകളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരാൻ ഇടയാകുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയത്.
സമൂസ, പക്കോഡ പോലുള്ള എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പാക്കേജിങിൽ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നതിനാൽ ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാർഗമെന്ന നിലയിൽ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകൾ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസംരംഭകരുൾപ്പെടെ പാക്കേജ് മെറ്റീരിയലുകൾ സംബന്ധിച്ച് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അറിയിപ്പിൽ പറയുന്നു.
Newspapers should not be used to pack food items, according to the food safety department’s strict instructions.