നയാരക്കുള്ള എണ്ണ വിതരണം നിർത്തി
റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ ഉപരോധത്തിനു പിന്നാലെ കമ്പനിക്കുള്ള എണ്ണ വിതരണം നിർത്തി സൗദി അരാംകോ.
തുടർന്ന് ഇറാഖ് എണ്ണക്കമ്പനി സൊമോ(SOMO)യും ഇന്ത്യയിലേക്കുള്ള വിതരണം നിർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഷിപ്പിങ് രേഖകളനുസരിച്ച് ജൂലൈ മാസത്തിന് ശേഷം ഇന്ത്യയിലേക്ക് വിതരണം നടത്തിയില്ല. മൂന്ന് ലക്ഷം ബാരൽ എണ്ണയാണ് സൗദിയും ഇറാഖും ഇന്ത്യയിലെത്തിച്ചിരുന്നത്.
ഷിപ്പിങ് രേഖകൾ പ്രകാരം, ജൂലൈയിൽ സൗദി അരാംകോ ഏകദേശം ഒരു ലക്ഷം ബാരലും, ഇറാഖ് സൊമോ രണ്ട് ലക്ഷം ബാരലും ഇന്ത്യയിലെത്തിച്ചിരുന്നു.
എന്നാൽ, യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിച്ചതോടെ ഇത് നിലച്ചുവെന്ന് സൂചന.
യൂറോപ്യൻ യൂണിയൻ, റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റ് (Rosneft) നയാരയിൽ 49.13% ഓഹരി വഹിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ഉപരോധം പ്രഖ്യാപിച്ചത്.
റഷ്യയുടെ എണ്ണവ്യാപാരത്തിൽ നിന്നുള്ള വരുമാനം നേരിട്ട് യുക്രൈൻ യുദ്ധത്തിന് വിനിയോഗിക്കപ്പെടുന്നതായും യൂറോപ്യൻ യൂണിയൻ ആരോപിച്ചു.
ഇതിന് പിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയും ഇറാഖ് സൊമോയും നയാരയുമായുള്ള കരാർ നിര്‍ത്തലാക്കുകയായിരുന്നു.
ഗുജറാത്തിലെ വടിനാറിലുള്ള നയാര റിഫൈനറിയിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നു.
ഇന്ത്യയിലെ മൊത്തം ഊർജ ആവശ്യമിന്റെ ഏകദേശം ഏഴ് ശതമാനം ഈ കമ്പനിയിലൂടെ ലഭിക്കുന്നു.
രാജ്യത്തുടനീളം 6,600-ത്തിലധികം ഇന്ധന പമ്പുകളാണ് നയാരയ്ക്കു കീഴിലുള്ളത്. എന്നാൽ, സൗദിയും ഇറാഖും വിതരണം നിർത്തിയതോടെ നിലവിൽ റിഫൈനറി 60-70% ശേഷിയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
ഓഗസ്റ്റിൽ നയാര റഷ്യയിൽ നിന്നുമാത്രമാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂടുതൽ സങ്കീർണ്ണമായ സാഹചര്യം സൃഷ്ടിക്കുന്നു.
കാരണം, യൂറോപ്യൻ യൂണിയൻ ഉപരോധത്തിനു പിന്നാലെ വൻകിട അന്താരാഷ്ട്ര ഷിപ്പിങ് ലൈനുകൾ റഷ്യൻ ബന്ധമുള്ള കമ്പനികൾക്ക് ചരക്കു കപ്പലുകൾ നൽകുന്നത് ഒഴിവാക്കുകയാണ്.
ഈ സാഹചര്യത്തിൽ, അംഗീകൃതമല്ലാത്ത ചെറുകിട ഷിപ്പിങ് ലൈനുകളാണ് കമ്പനിയ്ക്ക് വഴിയാകുന്നത്.
എന്നാൽ, ഇത്തരം സംവിധാനങ്ങൾ വളരെ ചെലവേറിയതും അപകടസാധ്യത കൂടുതലുള്ളതുമാണ്.
അതിനാൽ തന്നെ ഭാവിയിൽ ഇന്ത്യയിലെ പെട്രോൾ-ഡീസൽ വിപണിയിൽ വിലവർധനക്ക് സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
നയാരയുടെ പ്രവർത്തനങ്ങളിലെ അനിശ്ചിതത്വം ഇന്ത്യയുടെ ഊർജ മേഖലയിൽ ഗൗരവമായ പ്രതിസന്ധി സൃഷ്ടിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
സൗദിയും ഇറാഖും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സ്ഥിരമായ വിതരണ കരാറുകൾ ഇല്ലാത്തതിനാൽ, ഇന്ത്യയിലെ എണ്ണവിലയിൽ അനിശ്ചിതാവസ്ഥ തുടർന്നേക്കും.
നയാര ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നാണ്.
റഷ്യയുമായുള്ള ബന്ധം ശക്തമായ സാഹചര്യത്തിൽ, ഉപരോധം മൂലം ഇന്ത്യയിലെ ഇന്ധനവിപണി തന്നെ സമ്മർദ്ദത്തിലാകുമെന്ന ആശങ്ക വ്യാപകമായി ഉയരുകയാണ്.
English Summary:
After the European Union imposed sanctions on Nayara Energy for its ties with Russia’s Rosneft, Saudi Aramco and Iraq’s SOMO have stopped crude oil supplies to the Indian refiner. Reports suggest Nayara’s refinery in Gujarat is now operating at 60-70% capacity, relying solely on Russian imports amid shipping restrictions, raising concerns about fuel price hikes in India.
nayara-energy-eu-sanctions-saudi-iraq-oil-supply
Nayara Energy, Saudi Aramco, SOMO, Iraq, EU Sanctions, Russia, Rosneft, Oil Supply, India, Fuel Prices