വാഷിംഗ്ടൺ: മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. മ്യാൻമറിൽ ഇതുവരെ നൂറ്റിയൻപതിലേറെ പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
തായ്ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുടങ്ങി. അടിയന്തിര സാഹചര്യങ്ങളിൽ തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി അധികൃതർ വ്യക്തമാക്കി. എക്സിൽ പോസ്റ്റ് ചെയ്ത അറിയിപ്പിലാണ് എംബസി ഇക്കാര്യങ്ങൾ അറിയിച്ചത്.
പ്രദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്‍ലന്റിലും ശക്തമായ പ്രകമ്പനമുണ്ടാവുകയായിരുന്നു.
ബാങ്കോക്കിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടങ്ങൾ തകരുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിൽ കാര്യമായ നാശനഷ്ടങ്ങൾ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും പറഞ്ഞു.
മ്യാൻമർ തലസ്ഥാന നഗരത്തിലെ 1000 കിടക്കകളുള്ള വലിയ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് പുറത്ത് മുറിവേറ്റവരുടെ നീണ്ടനിര തന്നെ രൂപപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.