മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കാന്‍ തീരുമാനമെടുത്ത് അസം മന്ത്രിസഭായോഗം. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ നടപടി. അസമിലും നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. മുസ്ലീം വിവാഹ നിയമം റദ്ദാക്കിയാലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്നാണ് അസം സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും അസം സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ അസമില്‍ ഇനി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുക.
‘അസമില്‍ ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം’, മന്ത്രിസഭാ യോഗത്തിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ എക്‌സില്‍ കുറിച്ചു. ഫെബ്രുവരി 28-ന് ആരംഭിക്കുന്ന അസം നിയമസഭാ സമ്മേളനത്തില്‍ മുസ്‌ലിം വിവാഹ നിയമം റദ്ദാക്കുന്ന ബില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ നിയമം റദ്ദാക്കുന്നതിന് അംഗീകാരം നല്‍കിയത്. 2011-ലെ സെന്‍സസ് പ്രകാരം അസം ജനസംഖ്യയുടെ 34 ശതമാനമാണ് ഇസ്‌ലാം മതവിശ്വാസികളുള്ളത്.