കൊച്ചി: വഴിതെറ്റിപ്പോകുന്ന പുതുതലമുറക്കിടയിൽ തന്റെ കഠിനപ്രയത്നത്തിലൂടെ വിജയവഴിയിൽ എത്തിനിൽക്കുകയാണ് പതിനെട്ടുകാരനായ മുഹമ്മദ് അൻഫാൽ നൗഷാദ്. പതിനാലാമത്തെ വയസ്സിൽ ആരംഭിച്ച സംരംഭത്തിലൂടെ എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ അൻഫാൽ നേടുന്ന ലക്ഷങ്ങളാണ്.
മാസം 500 രൂപക്കുവേണ്ടിയാണ് 150 രൂപ മുടക്കുമുതലിൽ സംരംഭം തുടങ്ങിയത്. എന്നാൽ ഇപ്പോൾ അൻഫാലിന്റെ ‘യുണൈറ്റഡ് സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അഞ്ച് എംബിഎ ബിരുദധാരികൾ ഉൾപ്പെടെ 8 പേർ.
പോക്കറ്റ് മണിക്കായി മൊബൈൽ കവറുകൾ മൊത്തവിലയ്ക്കു വാങ്ങി ഇൻസ്റ്റഗ്രാം പേജ് വഴി ആവശ്യക്കാരെ കണ്ടെത്തി കുറിയർ വഴി അയച്ചു നൽകുന്ന സ്ഥാപനമാണ് അൻഫാൽ ആരംഭിച്ചത്. പിതാവ് മുഹമ്മദ് കെ.നൗഷാദിന്റെ യുണൈറ്റഡ് ടിംബർ കോർപറേഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് അൻഫാൽ തന്റെ സ്വന്തം സംരംഭത്തിനു പേരിട്ടത്.
എന്നാൽ വിദ്യാർത്ഥിയായ അൻഫാൽ തന്റെ സംരംഭത്തിന്റെ തുടക്കത്തിൽ തന്നെ കബളിപ്പിക്കപ്പെട്ടു. പണം മുഴുവൻ നഷ്ടമായെങ്കിലും വീണ്ടും ഒന്നിൽ നിന്നു തുടങ്ങിയാണ് വിജയവഴിയിലെത്തിയത്. ഓർഡറുകൾ കൂടിയതോടെ ജീവനക്കാരെ നിയമിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം ആദ്യം ഓൺലൈനായിരുന്നെങ്കിൽ പിന്നീടു വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഓഫിസ് തുടങ്ങി.
യുണൈറ്റഡ് സ്റ്റോഴ്സിൽ നിന്ന് ഇപ്പോൾ ലക്ഷങ്ങളാണ് അൻഫാലിന്റെ മാസവരുമാനം. മാതാവ് ഷെറീന നൗഷാദ്, സഹോദരങ്ങളായ മുഹമ്മദ് ഹുസൈൻ നൗഷാദ്, അറഫാ നൗഷാദ് എന്നിവരും അൻഫാലിനു പിന്തുണയുമായുണ്ട്.