ഇരിങ്ങാലക്കുട: യുവതിയെന്ന വ്യാജേന 40-കാരനില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട് നെയ് വേലി ഇന്ദിരാനഗര്‍ സ്വദേശി ചന്ദ്രശേഖറി(28)നെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കുവൈത്തില്‍ ഷെഫായി ജോലിചെയ്യുന്ന ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ 40-കാരനാണു കബളിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ ആദ്യവാരം മുതല്‍ 2024 ജനുവരി 31 വരെ പല തവണകളായി 3.15 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്കാണ് വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഫെയ്സ് ബുക്കില്‍ നിമ്മി എന്ന വ്യാജപ്രൊഫൈലിലൂടെയാണ് പ്രതി പരാതിക്കാരനുമായി പരിചയപ്പെട്ടത്.
തുടർന്ന് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്ത് ബന്ധം പുലര്‍ത്തി. ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദില്‍ ജോലിചെയ്യുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ജോലി സ്ഥിരപ്പെടുത്താന്‍ നിക്ഷേപിക്കാനാണെന്നു പറഞ്ഞാണ് പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയത്.
തട്ടിപ്പുനടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് പ്രതി അയപ്പിച്ചിരുന്നത്. ഇത് എടുത്തുകൊടുക്കുമ്പോള്‍ സുഹൃത്തിന് ചെറിയ തുക കമ്മിഷനായി നല്‍കുകയാണ് പതിവെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.