‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് പ്രഖ്യാപിച്ച ‘മിന്നൽ മാജിക്’ ബ്രാണ്ടിയുടെ വിപണിയിലെത്തൽ വീണ്ടും വൈകുന്നു. നിർമാണ ജോലികൾ പൂർത്തിയാകാത്തതും ആവശ്യമായ ലൈസൻസുകൾ ലഭിക്കാത്തതുമാണ് പ്രധാന കാരണം.
2025 ജൂലൈ 7-ന് യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം നടത്തിയപ്പോൾ എട്ട് മാസത്തിനകം ഉത്പാദനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സാമ്പത്തിക വർഷാവസാനവുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം പദ്ധതി നീണ്ടുപോയി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ബ്രാണ്ടി പുറത്തിറങ്ങാനിടയുള്ളൂ. അരലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ മൂന്ന് ബോട്ട്ലിംഗ് ലൈനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിൽ ഒന്ന് സ്ഥാപിച്ച് പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ലേബലിംഗ്, ബോട്ട്ലിംഗ് ജോലികൾക്കായി കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്ന കാര്യവും ഇനിയും പൂർത്തിയായിട്ടില്ല. വൈദ്യുതീകരണ നടപടികളും തുടരുകയാണ്.
പൂർണമായും പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതിദിനം 13,500 കേസ് മദ്യം ഉത്പാദിപ്പിക്കാൻ കഴിയും. നേരിട്ടും പരോക്ഷമായും ഏകദേശം 250 പേർക്ക് തൊഴിൽ ലഭിക്കും. നിർമ്മാണ മേൽനോട്ടം കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിക്കാണ്.
അതേസമയം, സാധാരണക്കാരുടെ പ്രിയപ്പെട്ട മദ്യമായ ‘ജവാൻ’ റമ്മിനും ക്ഷാമം നേരിടുകയാണ്. ബാറുകളിലും ചില്ലറ മദ്യവിൽപ്പനശാലകളിലും ജവാൻ ലഭ്യമല്ലെന്ന പരാതികൾ ഉയരുന്നു. തിരുവല്ല വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസാണ് നിർമ്മാതാക്കൾ. പ്രതിദിനം 12,000 കേസ് ഉത്പാദനം നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിനനുസരിച്ച് വിതരണം നടക്കുന്നില്ലെന്നാണ് സൂചന.
English Summary
The launch of Kerala government-owned Malabar Distilleries’ brandy “Minnal Magic” has been delayed due to incomplete construction and pending licenses. Initially planned within eight months, the project faced delays due to election code restrictions and financial year-end issues. Meanwhile, there is also a shortage of the popular “Jawan” rum in the state despite ongoing production









