തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന ബസിൽ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപി.
കൊടുങ്ങല്ലൂർ- കോട്ടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന രാമപ്രിയ എന്ന ബസിലാണ് സുരേഷ്ഗോപി യാത്ര ചെയ്യാനെത്തിയത്.
കോട്ടപ്പുറം പളളിയിലേക്കായിരുന്നു കേന്ദ്ര മന്ത്രിയുടെ യാത്ര. ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽ ദാനത്തിനാണ് സുരേഷ്ഗോപി എത്തിയത്.
കുട്ടിക്കാലം തൊട്ട് വാഹനങ്ങളെ ഇഷ്ടപ്പെട്ട അനന്തലക്ഷ്മി തൃശൂരിലെ ബസ് ജീവനക്കാർക്കിടയിലും സോഷ്യൽ മീഡിയയിലും സൂപ്പർതാരമാണ്.
എം കോം പഠനത്തോടൊപ്പമാണ് ബസിലെ കണ്ടക്ടർ ജോലി ചെയ്യുന്നത്. തന്റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അനന്തലക്ഷ്മി പറഞ്ഞു.
ആദ്യം ബസിന്റെ ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തത്.
ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ട് ധരിച്ച് കണ്ടക്ടറായി.
പഠിക്കാൻ മിടുക്കിയായ അനന്തലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി നോക്കുന്നത്.
ഡ്രൈവർ ലൈസൻസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്തലക്ഷ്മിയുടെ ഇനിയുള്ള ആഗ്രഹം.
നഗരസഭ കൗൺസിലർ ധന്യ ഷൈനാണ് അനന്തലക്ഷ്മിയുടെ മാതാവ്. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരങ്ങളാണ്.
സ്വന്തം കാലിൽ നിന്ന് കാര്യങ്ങളെല്ലാം അനന്തലക്ഷ്മി നോക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് ഷൈൻ പറഞ്ഞു.