കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ ∙ കൊട്ടിയൂരിൽ കഴുത്ത് മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് കച്ചേരിക്കുഴി രാജേന്ദ്രൻ (രാജേഷ്–50) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇയാൾ വനത്തിലേക്ക് ഓടിപ്പോയത്. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് സ്വയം കഴുത്ത് മുറിവേൽപ്പിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം അറിഞ്ഞ ഉടൻ തന്നെ മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പൊലീസും നാട്ടുകാരും ചേർന്ന് കൊട്ടിയൂർ റിസർവ് വനത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.
രാജേന്ദ്രൻ അവസാനമായി കണ്ടത് 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്കു ഓടിപ്പോകുന്നതായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
തിരച്ചിലിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷൻ പ്രദേശത്ത് നിന്നും രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെത്തിയിരുന്നു. ഇത് രാജേന്ദ്രന്റേതാണെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ കൂടുതൽ ശക്തമാക്കി.
ആർആർടി (റാപ്പിഡ് റെസ്പോൺസ് ടീം) സംഘം ഡ്രോൺ ഉപയോഗിച്ച് വനമേഖല നിരീക്ഷിച്ചെങ്കിലും ആദ്യഘട്ടത്തിൽ രാജേന്ദ്രനെ കണ്ടെത്താനായില്ല.
കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
പിന്നീട് ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും വനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തി.
കൊട്ടിയൂർ റേഞ്ച് വനംവകുപ്പ്, കൊട്ടിയൂർ വൈൽഡ് ലൈഫ് യൂണിറ്റ്, ആർആർടി, പൊലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായാണ് രാത്രി വൈകുവോളം തിരച്ചിൽ നടത്തിയത്.
എന്നാൽ വെളിച്ചക്കുറവും വന്യമൃഗ സാന്നിധ്യമുള്ള അതീവ അപകടകരമായ വനപ്രദേശമായതിനാലും രാത്രി തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
ഇന്നലെ രാത്രിയിൽ പ്രദേശത്ത് കനത്ത നിശ്ശബ്ദതയും ആശങ്കയും നിലനിന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ വീണ്ടും വിപുലമായ തിരച്ചിൽ ആരംഭിച്ചു. ഉച്ചയോടെയാണ് വനത്തിനുള്ളിലെ ഒരു ഉൾപ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൃതദേഹം വനത്തിൽ നിന്നു പുറത്തെത്തിച്ച ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നടത്തിയാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്താനാകൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുടുംബപ്രശ്നങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്.









