തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക നൽകിയില്ലെന്ന പേരിൽ മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന അപ്പോളോ ഫാർമസിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. അക്രമികൾ കല്ലും കട്ടയും ഉപയോഗിച്ച് ഗ്ലാസ് ഡോർ തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ഫാർമസിക്ക് മുന്നിൽ ബൈക്ക് വാളുപയോഗിച്ച് തകർത്തു.
ലഹരി ഉപയോഗിക്കുന്നവർ അതിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് അക്രമികൾ ആവശ്യപ്പെട്ടതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.