മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിനി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ്
സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇയാളുടെ യുട്യൂബ് ചാനലിനെപറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.
മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.
അസ്മ യുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടിൽ എത്തിച്ച മൃതദേഹം പിന്നീട് പൊലീസ് ഇടപെട്ടാണ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന സിറാജുദ്ദീൻ സിദ്ധവെെദ്യത്തിൽ ആണ് വിശ്വാസമർപ്പിച്ചിരുന്നത്. ആദ്യ നാലുപ്രസവങ്ങളും വീട്ടിൽ തന്നെയായിരുന്നു നടത്തിയിരുന്നത്.
ഭർത്താവ് സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ഒന്നര വർഷം മുൻപാണ് സിറാജുദ്ദീൻ കുടുംബമായി വാടകവീട്ടിലെത്തുന്നത്.
ഈ വീട്ടിൽ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുക്കാർക്കോ അയൽക്കാർക്കോ പോലും അറിയില്ലായിരുന്നു.
പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരിൽ പലരും ഇയാളെ പറ്റി പറയുന്നത്. സിറാജുദ്ദീൻ ‘മടവൂർ ഖാഫില’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.
മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങൾ പ്രചരിപ്പിക്കുകയാണ് സിറാജുദ്ദീൻ ചാനലിലൂടെ ചെയ്യുന്നത്.
ഈ കുടുംബത്തിൽ നാലുകുട്ടികൾ ഉള്ളതുപോലും നാട്ടുകാർക്ക് ആർക്കും അറിയില്ല.
കുട്ടികളെ സ്കൂൾ വണ്ടിയിൽ കയറ്റാൻ മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒൻപതാം ക്ലാസിലും രണ്ടാം ക്ലാസിലും എൽകെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആർക്കും അറിയില്ലായിരുന്നു.
കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോൾ അയൽക്കാരി ഗർഭിണിയാണോയെന്ന് ചോദിച്ചെന്നും എട്ടുമാസം ഗർഭിണിയാണെന്ന് മറുപടി പറഞ്ഞെന്നും നാട്ടുകാർ പറഞ്ഞു.
63,500 സബ്സ്ക്രെെബേഴ്സ് ഉള്ള ചാനലാണ് മടവൂർ ഖാഫില.എന്നാൽ സിറാജുദ്ദീന് എന്താണ് ജോലിയെന്ന് നാട്ടുകാർക്ക് അറിയില്ല. കാസർകോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. പ്രഭാഷണത്തിന് പോകാറുള്ളത് നാട്ടുകാരിൽ ചിലർക്കൊക്കെ അറിയാം.









