വൈരാഗ്യം തീർക്കാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു! ഉപദേശവും ശകാരവും കേട്ട് തല പെരുത്തെന്ന് പ്രതി
മലപ്പുറം: എആർ നഗർ കൊടുവായൂരിൽ സഹകരണ ബാങ്കിനുസമീപം അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഒഡിഷ സ്വദേശിയായ ഇന്ദർ ബദ്ര (48)യെ താമസസ്ഥലത്തെ ഓപ്പൺ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സഹതാമസക്കാരനായ പദം ഗദാബ (36)യാണ് പ്രതി.
ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിന് ശേഷം പ്രതി തന്നെയാണ് സഹതാമസക്കാരെ വിളിച്ച് കൊല നടത്തിയതായി അറിയിച്ചതെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ കണ്ടെത്താനായില്ല. പൊലീസ് മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം ശക്തമാക്കി.
വേങ്ങര അങ്ങാടിയിൽ നിന്ന് ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഇടക്കിടെ ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഫോറൻസിക് സംഘം പരിശോധന നടത്തി.
വേങ്ങര എസ്‌എച്ച്ഒ പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഒഡിഷയിലേക്ക് അയച്ചു.
English Summary
A migrant worker from Odisha was allegedly murdered by his roommate in Malappuram. The accused has been arrested and police investigation is ongoing.









