ഭോപാല്‍: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നൽകുമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ പ്രഖ്യാപനം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു.
വനിതാ ദിനത്തിലാണ് സ്ത്രീകളുടെ സ്വാഭിമാനം സംരക്ഷിക്കാനുള്ള നടപടികള്‍ ശക്തമാക്കും എന്ന പ്രഖ്യാപനത്തോടെ മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പുതിയ നയം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. മതപരിവര്‍ത്തനത്തിന് വധശിക്ഷ ലഭിക്കും വിധം നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഭോപാലില്‍ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രതികരണം.
‘പെണ്‍മക്കളുടെ സംരക്ഷണത്തിനും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് മധ്യപ്രദേശ് സര്‍ക്കാർ പ്രതിജ്ഞാബദ്ധമാണ്. നേരത്തെ സ്ത്രീകള്‍ക്ക് എതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.
ഇനി മുതല്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കും വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കൊണ്ടുവരും’. എന്നായിരുന്നും മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതികരണം. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ 2021 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതികള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.