കേരളത്തിൽ യൂറോപ്യൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി ആലോചിച്ച് കെഎംആര്‍എല്‍. 3 നഗരങ്ങളിലാകും പദ്ധതി നടപ്പാക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പിലാക്കാനാണ് കെഎംആര്‍എല്‍ ആലോചന. ഇതിൽ രണ്ട് റൂട്ടുകളിലും അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് ഫീസിബിലിറ്റി പഠനം നടത്തി കഴിഞ്ഞിട്ടുണ്ട്. ലൈറ്റ് ട്രാം പദ്ധതികളില്‍ പ്രശസ്തമായ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മാതൃകയില്‍ ആയിരിക്കും ലൈറ്റ് ട്രാം സംസ്ഥാനത്തും നടപ്പിലാക്കുക. സാദാ റോഡുകളിലൂടെ മെട്രോ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ട്രാമിന്റെ പ്രത്യേകത. പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മ്മിച്ചും ട്രാക്കില്ലാതെയും ഓടിക്കാം എന്ന മെച്ചവുമുണ്ട്.
എറണാകുളത്തെ കാര്യമെടുത്താൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിൽ മെട്രോ സർവീസുണ്ട്. എന്നാൽ, ഹൈക്കോടതി പരിസരം, പശ്ചിമകൊച്ചി തുടങ്ങിയ മേഖലകളിലേക്ക് മെട്രോ സർവീസില്ല. ഇത്തരത്തിൽ ഉള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കൊച്ചിയിൽ ലൈറ്റ്ട്രാമിന്റെ സാധ്യത പരിശോധിക്കുക. പദ്ധതി യഥാർഥ്യമായാൽ എം.ജി. റോഡ്-ഹൈക്കോടതി-മറൈൻഡ്രൈവ് – പശ്ചിമകൊച്ചി, തൃപ്പൂണിത്തുറ-കാക്കനാട് എന്നീ മേഖലകളെല്ലാം ലൈറ്റ്ട്രാം വഴി ബന്ധിപ്പിക്കാനാകും.









