തൃശൂർ: ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന വളർത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയുടെതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിശോധനയിൽ കണ്ടെത്തിയ കാൽപാടുകളുടെ ചിത്രങ്ങൾ ശേഖരിച്ച് ശസ്ത്രക്രിയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷമേ ഏതു തരം പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു. തുടർന്ന് പുലിയെ പിടികൂടാനുള്ള പ്രത്യേക അനുമതിയോടെ കൂട് സ്ഥാപിക്കും. മേഖലയിൽ വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി അറിയിച്ചു.
വെള്ളിയാഴ്ച രാത്രയോടെയാണ് സംഭവം. ചിറങ്ങര റെയിൽവേ ഗെറ്റിന് സമീപം പൊങ്ങം ഭാഗത്തേക്ക് പോകുന്ന റോഡിൽ ആണ് പുലിയെ കണ്ടെത്തിയത്. പണ്ടാരിക്കൽ ധനേഷിന്റെ വീടിന്റെ അടുക്കള ഭാഗത്ത് പൂട്ടിയിട്ട നായക്കുട്ടിയെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. നായയുടെ കരച്ചിൽ കേട്ട് എത്തി വീട്ടുകാർ നിരീക്ഷണ കാമറ പരിശോധിച്ചതോടെയാണ് പുലി ഇറങ്ങിയതായി കണ്ടെത്തിയത്.
ചിറങ്ങരയിൽ പുലിയെ കണ്ടതോടെ പരിസരവാസികൾ പരിഭ്രാന്തിയിലാണ്. ഇതിനിടെ കോനൂർ ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. വനമേഖലയിൽ നിന്ന് 17 കിലോമീറ്റർ ദൂരമുള്ള ചിറങ്ങരയിൽ പുലി എങ്ങനെ എത്തിയെന്നാണ് ആശങ്ക പടർത്തുന്നത്.