ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മോഷണം. പള്ളിയുടെ ഓഫിസ് മുറിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയോളമാണ് മോഷണം പോയത്.
വലിയ പെരുന്നാളിന് ഉള്ഹിയത്ത്(ബലി കർമം) കർമത്തിന് വേണ്ടി മഹല്ല് നിവാസികളിൽ നിന്ന് സ്വരൂപിച്ച തുകയാണ് അലമാര കുത്തിത്തുറന്ന് കവർന്നത്.
ഓഫീസ് മുറിയുടെ വാതിലും അലമാരയുടെ പൂട്ടും തകർത്ത നിലയിലാണ്. മോഷണം നടന്ന ഓഫീസിലെ നിരീക്ഷണ ക്യാമറയുടെ കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പള്ളിയിലെ മറ്റു ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ ഒറ്റപ്പാലം പോലീസ് കേസെടുത്തു. അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കാൻ ഉള്ളത് കൊണ്ടാണ് പണം ബാങ്കിൽ നിക്ഷേപിക്കാതിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.