ഇടുക്കി പീരുമേട് മേഖലയിൽ പുതിയ ലയങ്ങൾ നിർമിക്കാൻ തൊഴിൽ വകുപ്പ് നടപടി തുടങ്ങി
ഇടുക്കിയിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ താമസിക്കാൻ പുതിയ ലയങ്ങൾ നിർമിക്കാൻ തൊഴിൽ വകുപ്പ് നടപടി തുടങ്ങി.
ലയം പണിയാനുള്ള സ്ഥലം കണ്ടെത്താൻ പീരുമേട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ (ഐപി) എസ്റ്റേറ്റിൽ സന്ദർശനം നടത്തി.
പീരുമേട് ടീ കമ്പനിയുടെ ലോൺട്രി എസ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളാണ് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഐപി ഇ. ദിനേശൻ സന്ദർശിച്ചത്.
ലോൺട്രി ഫാക്ടറിപ്പടി – 23 ഡിവിഷൻ റോഡിന് സമീപം പഴയ മസ്റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലം അനുയോജ്യമാണെന്ന് ഐ.പി. വിലയിരുത്തി.
ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന് ( സിഐപി ) നൽകും. നിലവിൽ 33.7 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഈ തുക ഉപയോഗിച്ച് അഞ്ച് കുടുംബങ്ങളെ താമസിപ്പിക്കാനുള്ള ലയം പണിയും. സംസ്ഥാനത്ത് തകർച്ചയിലായ
തൊഴിലാളി ലയങ്ങൾ നവീകരിക്കാൻ 2022 -23ലും , 2023 – 24 ലുമായി 20 കോടി രൂപ അനുവദിച്ചിരുന്നു.
പെട്ടിമുടി ദുരന്തവും, കോഴിക്കാനത്ത് ലയം തകർന്ന് തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തതോടെയാണ് ബജറ്റിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് അനുവദിച്ചത്.
ഇടുക്കി പീരുമേട് മേഖലയിൽ പുതിയ ലയങ്ങൾ നിർമിക്കാൻ തൊഴിൽ വകുപ്പ് നടപടി തുടങ്ങി
എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ഇതിനു ശേഷവും വിവിധ എസ്റ്റേറ്റുകളിൽ ലയങ്ങൾ തകർന്ന് വീണ് നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു.
ഇതോടെ ലയങ്ങൾ നവീകരിക്കാത്ത നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. വിഷയം മനുഷ്യാവകാശ കമ്മീഷനും ഏറ്റെടുത്തു.തുടർന്നാണ് ഏറ്റവും തകർച്ചയിലായ ലയങ്ങൾ നവീകരിക്കാൻ 33.7 ലക്ഷം രൂപ അനുവദിച്ചത്.
എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ നിർമിതി കേന്ദ്രത്തെ നിർമാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ഏതാനും ആഴ്ച മുൻപ് നടത്തിയ പരിശോധനയിൽ ലയങ്ങളുടെ നവീകരണം പ്രായോഗിമല്ലെന്ന് കണ്ടെത്തി.
തുടർന്നാണ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുതിയ ലയം പണിയാൻ തീരുമാനിച്ചത്. ഉപയോഗിച്ച് അഞ്ച് കുടുംബങ്ങൾക്ക് താമസിക്കാനുള്ള ലയം പണിയാനേ കഴിയു.
എന്നാൽ തുക ഉടൻ ചിലവഴിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടമാകും. പീരുമേട് ടീ കമ്പനിയുടേയും, എംഎംജെ പ്ലാന്റേഷന്റെയും രണ്ടു വീതം തോട്ടങ്ങളാണ് 25 വർഷമായി പൂട്ടിക്കിടക്കുന്നത്.
ഇവിടുത്തെ തൊഴിലാളികൾ താമസിക്കുന്ന മുഴുവൻ ലയങ്ങളും തകർച്ചയുടെ വക്കിലാണ്. മേൽക്കൂര ദ്രവിച്ച് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ലയങ്ങൾ.
കൂടുതൽ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ബാക്കി ലയങ്ങൾ നിർമിക്കും. നിർമാണം പൂർത്തിയായ ശേഷം ആരെയാണ് താമസിപ്പിക്കേണ്ടതെന്ന് തീരുമാനിക്കും.
സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ. സുരേന്ദ്രൻ (സിഐടിയു) , വൈ. ജയൻ (എഐടിയുസി), പി . നിക്‌സൺ (ഐഎൻടിയുസി) എന്നിവരും ഐപിയോടൊപ്പം ഉണ്ടായിരുന്നു.









