കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് സിനിമ ഇറങ്ങിയതോടെ, കുമ്പളങ്ങിയിലെ കവര് സൂപ്പർഹിറ്റായി മാറിയത്. ഓരോ വർഷവും കവര് കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നവർ നിരവധിയാണ്.
സീസൺ ആയതോടെ കുമ്പളങ്ങിയിൽ വീണ്ടും കവര് അടിച്ചു തുടങ്ങി. നിരവധി പേരാണ് കവര് കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നത്.
മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് കുമ്പളങ്ങിയിൽ കവര് അടിക്കുന്ന സമയം. രാത്രി 11 മണിയ്ക്ക് ശേഷം പോയാൽ കവര് കണ്ട് മടങ്ങാം.

ഉപ്പുള്ള കടൽ കായൽ ജലത്തിലെ സൂഷ്മജീവി വർഗങ്ങളായ ആൽഗ, ബാക്ടീരിയ, ഫംഗസ് മുതലായ ജീവി വർഗങ്ങളിലേ ചില വകഭേദങ്ങൾക്ക് സൂര്യ പ്രകാശം ആകീരണം ചെയ്യാനും വേണ്ടപ്പോൾ പുറത്തു വിടാനുമുള്ള കഴിവുണ്ട്. ശാസ്ത്രലോകം ഇതിനെ ബയോലൂമിന സെൻസ് എന്ന് പറയും.
ഇതെല്ലാം ബയോ കെമിസ്ട്രിയെ ആശ്രയിച്ചിരിക്കുന്നു. ബയോ ലൂമിന സെൻസ്, ഫ്ലൂറസെൻസ് എന്നിവ എല്ലാം പ്രകാശ രാസ പ്രവർത്തനങ്ങൾക്ക് ഉദാ ഹരണമാണ്. പ്രകാശമോ മറ്റേതെങ്കിലും വൈദ്യുത കാന്തിക വികിരണമോ ആഗിരണം ചെയ്ത്, അതിനെക്കാൾ തരംഗ ദൈർഘ്യമുള്ള പ്രകാശത്തെ ആവശ്യം ഉള്ളപ്പോൾ പുറപ്പെടുവിക്കാൻ ഉള്ള ചില പദാർഥങ്ങളുടെയോ ജീവികളുടെയോ കഴിവിനെയാണ് ഫ്ലൂറസെൻസ് എന്നു പറയുന്നത്.

ഇപ്രകാരം പ്രകാശം പുറത്തേയ്ക്ക് വിടുവാനുള്ള പ്രത്യക തരം ജീവി വർഗങ്ങളുടെ കഴിവിനെ ബയോ ലുമിന സെൻസ് അഥവ ജൈവ പ്രകാശോത്സർജനം എന്ന് പറയും.
മിന്നാ മിനുങ്ങുകൾ പ്രകാശിക്കുന്നത് ബയോ ലുമിനെ സെൻസ് എന്ന രാസ വസ്തു ഉള്ളതിനാലാണ്. ഇതിൽ ഉള്ള ലൂസിഫെറിൻ ഫ്ലൂറസൻ്റ് വൈദ്യുത കാന്തിക വികരണം ആഗിരണം ചെയ്ത് പ്രകാശം പുറപ്പെടുവിക്കും.
മനുഷ്യർക്ക് അദൃശ്യമായ അൾട്രാ വയലറ്റ് രശ്മിയെ ആഗിരണം ചെയ്ത് ലൂസി ഫെറിൻ ഉയർന്ന ഊർജത്തിലേയ്ക്ക് മാറ്റുന്നു. 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ള പച്ച, മഞ്ഞ, നീല, ഇളം ചുവപ്പ് നിറങ്ങളിൽ ഇവ കാണാം.

ആവശ്യാനുസരണം പ്രകാശം പുറത്ത് വിടുവാനും നിർത്താനുമുള്ള ഡിമ്മർ സ്വിച്ച് ഇവയ്ക്കുണ്ട്.
ഒക്സിജൻ നിയന്ത്രിച്ച് കടത്തി വിട്ടു കൊണ്ട് അൾട്രാ വയലറ്റ് രശ്മികളിൽ ഓക്സിഡേഷൻ നടത്തി പ്രകാശം പുറത്ത് വിടുന്നു.
കരയിലെ മിന്നാമിനുങ്ങു പോലെ ഉപ്പു വെള്ളത്തിൽ ജീവിക്കുന്ന നോക്ടി ലൂക്ക എന്ന ബാക്റ്റീരിയയുടെ ബയോ ലൂമിന സെൻസ് പ്രവർത്തനമാണ് ഈ തണുത്ത പ്രകാശത്തിനാധാരം.
ഇണയെ ആകർഷിക ശത്രുക്കളിൽ നിന്ന് രക്ഷ നേടുക ഇര പിടിക്കുക ഇവയ്ക്ക് ആണ് പ്രകാശം പുറപ്പെടുവിക്കാറുള്ളത്.
ജലത്തിൽ ഇളക്കം തട്ടുമ്പോഴും അവയ്ക്ക് ആവശ്യം ഉള്ളപ്പോഴും അവിടെയുള്ള എല്ലാ നോക്ടി ലൂക്ക ബാക്റ്റീരിയകളും ഒന്നായി ചേർന്ന് പുറപ്പെടുവിക്കുന്ന പ്രകാശമാണ് നമുക്ക് നയന മനോഹരമായ നീല വെളിച്ചം ആയി ദൃശ്യ വിസ്മയം ആകുന്നത്.

ഉപ്പിൻ്റെ സാന്നിധ്യം കടൽ കായൽ ജലത്തിൽ കൂടുന്ന വേനൽ കാലത്ത് മാത്രമാണ് ഈ നീല പ്രകാശം മനുഷ്യൻ്റ നഗ്ന നേത്രങ്ങളാൽ സുവ്യക്തമായി കാണൻ കഴിയുക. ഉപ്പിൻ്റെ അംശം 30 – 35 P P T (പാർട്ട്സ് പെർ തൗസൻ്റ്) (അതായത് ഒരുലിറ്റർ ജലം ചൂടാക്കി വറ്റിച്ചാൽ 30-35 ഗ്രാം ഉപ്പ് ലഭിക്കുക.) ആകുമ്പോഴാണ്.
സാധാരണ വേനൽ കടുത്ത് ഉപ്പ് കൂടുന്ന ഫെബ്രുവരി മുതൽ ഏപ്രിൽ, മെയ് വരെ കായലുകളിലെ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളിൽ ഇത് നന്നായി കാണാൻ കഴിയും. ഈ വർഷം വേലിയേറ്റം കൂടുതൽ ആയതിനാൽ താമസിച്ച് മാർച്ച് മാസത്തിലാണ് ഇത് എത്തിയിരിക്കുന്നത്.
ചന്ദ്രൻ്റെ പ്രകാശം ആകാശത്ത് കാണാത്ത നല്ല ഇരുട്ടുള്ള രാത്രി സമയങ്ങളിൽ കായൽ ഓളങ്ങളിലും കടൽ തിര മാലകളിലും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീൻ ഓടുമ്പോൾ പോലും കവര് എന്ന നീല വെളിച്ചം കാണാനാകും.
ആകാശത്ത് ചന്ദ്രൻ്റെ വെളിച്ചം ഒട്ടും ഇല്ലാത്ത സമയങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമാകുക. വെളുത്ത വാവ് കഴിഞ്ഞ് 2 – 3 ദിവസങ്ങൾ മുതൽ കറുത്ത വാവ് കഴിഞ്ഞ് 2- 3 ദിവസം വരെ സന്ധ്യ സമയത്തും കറുത്ത വാവു കഴിഞ്ഞ് നേരം പുലരും മുമ്പും മനോഹരമായി കവരിനെ നമുക്ക് ദൃശ്യമാകും.
സൂഷ്മ ജീവികൾ കൂട്ടമായി പുറപ്പെടുവിക്കുന്ന തണുത്ത വെളിച്ചം നമ്മുടെ കണ്ണിന് കുളിർമ്മയേകും.
സിനിമ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ മുതലായവ വഴി പുറം ലോകം അറിഞ്ഞ കവര് ഇപ്പോൾ ചെല്ലാനം, കുമ്പളങ്ങി, ഇടകൊച്ചി, പെരുമ്പടപ്പ് മുതലായ സ്ഥലങ്ങളിലെ കയൽ, തോട്, ചെമ്മീകെട്ട്, പാട ശേഖരങ്ങളിലും തീര കടലിലും നന്നായി ദൃശ്യമാണ്.